ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കി

കൊച്ചി: സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധയും മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതയും പരിശോധനയും ശക്തമാക്കി. ആരോഗ്യവകുപ്പും കൊച്ചി കോർപറേഷൻ ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.ജി റോഡിലും കലൂരിലുമുള്ള ആറ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകളെല്ലാം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. പൊട്ടിപ്പൊളിഞ്ഞ അടുക്കളയും വൃത്തിയില്ലാത്ത സ്റ്റോർ റൂമും തുരുമ്പിച്ച പാത്രങ്ങളിൽ പാകംചെയ്യുന്നതും കണ്ടെത്തി. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങളുടെ പാക്കറ്റുകളിൽ തീയതി, എത്ര സമയം വരെ സൂക്ഷിക്കാവുന്നതാണ് എന്നീ വിവരങ്ങൾ രേഖ രേഖപ്പെടുത്തിയിട്ടില്ല. പഴകിയ ഭക്ഷണപദാർഥങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നതായും പാകംചെയ്ത മത്സ്യ, മാംസ വിഭവങ്ങൾ പാകംചെയ്യാത്ത ഭക്ഷണപദാർഥങ്ങളോടൊപ്പം ഫ്രീസറിൽ ഒന്നിച്ചുവെക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. നാല്​ സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കുന്നതിനും രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും നോട്ടീസ് നൽകി. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ പരിഹരിച്ചതിനുശേഷം മാത്രം പ്രവർത്തിക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിന് തുടർ പരിശോധനകളും നടത്തുന്നതാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനകൾ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.