പഴകിയ മത്സ്യ വിൽപന തകൃതി; പരിശോധനയില്ല 

വൈപ്പിൻ: പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി. പഴകിയ മത്സ്യവിൽപന തടയാൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധന ഗ്രാമപ്രദേശങ്ങളിലും വ്യാപിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. തദ്ദേശീയമായി പിടിക്കുന്ന മത്സ്യങ്ങൾക്ക് വില ഏറിയതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മീനുകളാണ് വ്യാപകമായി മീൻ തട്ടുകളിലും മറ്റും വിൽപനക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് അടക്കം കണ്ടെയ്നർ ലോറികളിൽ എത്തിക്കുന്ന ഇവ ഏതെങ്കിലും കേന്ദ്രത്തിൽ വെച്ച് ചെറു വാഹനങ്ങളിലേക്ക് പകർത്തിയാണ് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ തീരദേശ മേഖലകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മീൻ ആഴ്ചകളോളം കേടുകൂടാതെ ഇരിക്കാൻ രാസവസ്തു പ്രയോഗം നടത്തിയാണ് വാഹനങ്ങളിൽ കയറ്റി വിടുന്നത്. കാഴ്ചയിൽ കബളിപ്പിക്കാൻ പറ്റുന്ന തരത്തിലാണ് ഇവ വിൽപനക്ക് എത്തിക്കുന്നത്. പരിശോധനയിലൂടെ മാത്രമേ പഴക്കവും പ്രയോഗിച്ചിട്ടുള്ള രാസവസ്തുക്കളുടെ വിവരവും കണ്ടെത്താൻ കഴിയുകയുള്ളൂ. എന്നിട്ടും യാതൊരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. പിടികൂടിയാൽ തന്നെ പേരിന് സാമ്പിൾ എടുത്തശേഷം ലോഡ് കുഴിച്ചുമൂടുന്നതാണ് രീതി . കേസുകളും ദുർബലമായിരിക്കും. ഈ സാഹചര്യത്തിൽ മറ്റിടങ്ങളിൽനിന്നും എത്തുന്ന മീൻ പരിശോധിച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്തുകൾ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.