ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: തൃക്കാക്കര നഗരസഭ ഉപാധ്യക്ഷന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന

കാക്കനാട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ തൃക്കാക്കര നഗരസഭ ഉപാധ്യക്ഷൻ എ.എ. ഇബ്രാഹീംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഇബ്രാഹീംകുട്ടിയുടെ മകൻ ഷാബിൻ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ശനിയാഴ്ചയായിരുന്നു ദുബൈയിൽനിന്ന് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയത്. ഷാബിന്‍റെ ഉടമസ്ഥതയിലെ തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലെത്തിയ കൊറിയറിൽനിന്നാണ്​ സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്‍റിവ് സൂപ്രണ്ട് ബി. വിവേകിന്‍റെ നേതൃത്വത്തിലെ സംഘമാണ് രണ്ട് വാഹനത്തിലായി ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഇബ്രാഹീംകുട്ടിയുടെ വീട്ടിൽ എത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശോധനക്കുശേഷമാണ് മടങ്ങിയത്. പരിശോധനയിൽ ഷാബിന്‍റെ പാസ്​പോർട്ടും ലാപ്ടോപ്പും പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറച്ചിവെട്ട് യന്ത്രത്തിന്‍റെ അടിയിൽ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം എത്തിയത്. ഷാബിന്‍റെ സുഹൃത്തായിരുന്ന നകുൽ എന്ന ആളാണ്​ കൊറിയർ വാങ്ങാൻ എത്തിയത്. ക്ലിയറൻസിനുശേഷം വിട്ടുകൊടുത്ത സ്വർണമടങ്ങിയ യന്ത്രം പിന്നീട് വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കസ്റ്റംസ് അധികൃതർ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ഒന്നേകാൽ കോടി രൂപയോളം വിലവരുന്ന 2.23 കിലോ സ്വർണമാണ്​ കടത്താൻ ശ്രമിച്ചത്. നകുലിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഷാബിനും സ്വർണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾക്ക് സ്വർണക്കടത്ത് സംഘത്തിലെ പ്രധാന വ്യക്തികളുമായി പരിചയമുണ്ടെന്നും ഇതിന്​ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. പണം കൈമാറിയതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുരുത്തേൽ എന്റർപ്രൈസസിന്‍റെ പങ്കാളിയായ സിറാജിന്‍റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. അതേസമയം, സ്വർണം കടത്തിയ സംഭവത്തിൽ തനിക്കോ മകനോ പങ്കില്ലെന്ന് ഇബ്രാഹീംകുട്ടി വ്യക്തമാക്കി. ഒരു ഹോട്ടലിലേക്ക് ഇറച്ചിവെട്ടുന്ന യന്ത്രം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് മകൻ പങ്കാളിയായ സ്ഥാപനത്തിന്‍റെ പേരിൽ സ്വർണം പിടികൂടിയത്. എന്നാൽ, സ്വർണം കടത്തിയത് കമ്പനിയുടെ അറിവോടെയല്ല. ഒരു സുഹൃത്ത് എന്ന നിലയിൽ അയാളുടെ ഹോട്ടലിലേക്ക് വേണ്ടിയായിരുന്നു നകുൽ യന്ത്രം എത്തിച്ചത്. കസ്റ്റംസ് അധികൃതർ വിളിച്ചപ്പോൾതന്നെ താൻ വന്നു. അവർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ: തൃക്കാക്കര നഗരസഭ ഉപാധ്യക്ഷൻ എ.എ. ഇബ്രാഹീംകുട്ടിയുടെ വീട്ടിൽ പരിശോധന പൂർത്തിയാക്കി കസ്റ്റംസ് അധികൃതർ മടങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.