തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥ: ഹൈകോടതി റിപ്പോർട്ട് തേടി

കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരിതങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഹൈകോടതിയുടെ ഇടപെടൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി സമർപ്പിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഇടപെടൽ. ജില്ല ജഡ്‌ജി അധ്യക്ഷനായ നിരീക്ഷണ സമിതി മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി. മാനസികാരോഗ്യകേന്ദ്രത്തിലെ തകര മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ കഴിയുന്ന രോഗികൾ വേനൽ കടുത്തതോടെ ചൂടിൽ വലയുകയാണെന്നും കിടക്കകളില്ലാത്തതിനാൽ രോഗികൾ നിലത്തുകിടന്നാണ് ഉറങ്ങുന്നതെന്നും വാർത്തകൾ വന്നിരുന്നു. സെല്ലുകളും മുറികളും രോഗികളെ കുത്തിനിറച്ച നിലയിലാണ്. മതിയായ ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. മാനസികാരോഗ്യ നിയമപ്രകാരമുള്ള മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് രൂപവത്കരിച്ചിട്ടില്ലെന്നും അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ച് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.