വനം-ദേവസ്വം ബോർഡ് തർക്കം: ഹരജി വിധിപറയാൻ മാറ്റി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ തർക്കത്തിനിടയാക്കിയ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. ബോർഡിന്‍റെയും വനം വകുപ്പിന്‍റെയും സർക്കാറിന്‍റെയും മറ്റും വാദങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധിപറയാൻ മാറ്റിയത്. അഞ്ചേക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് തടസ്സമായതോടെയാണ് ഹൈകോടതിയുടെ ഇടപെടലുണ്ടായത്. 1965ൽ 63.5 ഏക്കർ നൽകിയെന്നാണ് ബോർഡിന്റെ വാദം. ഇതിൽ 58.5 ഏക്കറിലാണ് മരം മുറിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ശേഷിച്ച അഞ്ചേക്കറിൽ മരം മുറിച്ചിരുന്നില്ല. 1980ലെ വനസംരക്ഷണ നിയമം വന്നതോടെ ഈ ഭൂമി വിട്ടുനൽകാനാവില്ലെന്ന് വനം വകുപ്പ് വാദിച്ചു. ബോർഡിന് അനുവദിച്ച ഭൂമി അടയാളപ്പെടുത്തി അറിയിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയ കോടതി, മരം മുറിക്കാതെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.