'അക്വേറിയം' സിനിമക്ക് പ്രദർശനാനുമതി

കൊച്ചി: കന്യാസ്ത്രീകൾ കഥാപാത്രങ്ങളായ 'അക്വേറിയം' സിനിമക്ക് ഹൈകോടതി പ്രദർശനാനുമതി നൽകി. കന്യാസ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളടങ്ങിയ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്നതിനാൽ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളായ ജോസിയ, മേരി എന്നിവർ നൽകിയ ഹരജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളി. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് നടപടി കോടതി ശരിവെച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത് സംബന്ധിച്ച് ഹരജിക്കാർക്ക് പരാതിയുണ്ടെങ്കിൽ നിയമപ്രകാരം കേന്ദ്രസർക്കാറിന് നൽകാമെന്നും ഉത്തരവിൽ പറയുന്നു. നേരത്തേ പ്രദർശനം കോടതി സ്റ്റേ ചെയ്തിരുന്നു. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' എന്ന പേരിൽ തയാറാക്കിയ ചിത്രത്തിന് നേരത്തേ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് പേരുമാറ്റി സമർപ്പിച്ച് പ്രദർശനാനുമതി നേടിയതാണെന്നുമാണ് ഹരജിക്കാരുടെ വാദം. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുമ്പോഴാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി വെയ്‌ൻ, ഹണി റോസ്, ശാരി, സംവിധായകൻ വി.കെ. പ്രകാശ് എന്നിവർ അഭിനയിച്ചിട്ടുണ്ട്. ദീപേഷിന്റെ കഥക്ക് ബൽറാമാണ് തിരക്കഥ ഒരുക്കിയത്. സിനിമ കലാരൂപവും അഭിപ്രായപ്രകടനത്തിനുള്ള മാധ്യമവുമാണെന്നും ചലച്ചിത്രകാരന് അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രീകരണത്തിലെ തെറ്റ്, ദുരുദ്ദേശ്യം തുടങ്ങിയ ആരോപണങ്ങൾ ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ മതിയായ കാരണമല്ല. ചിത്രം പ്രദർശിപ്പിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്നും സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.