ലോറിയിൽ കൊണ്ടുപോകുമ്പോൾ ആനക്ക് പരിക്ക്: വനം വകുപ്പിന്‍റെ കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനക്ക് പെട്രോൾ പമ്പിന്‍റെ മേൽക്കൂരയിൽ തട്ടി പരിക്കേറ്റ സംഭവത്തിൽ ആനയുടമയും പാപ്പാന്മാരുമടക്കമുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. പമ്പിൽ വെച്ച് ലോറി പിന്നിലേക്കെടുത്തപ്പോൾ അബദ്ധത്തിൽ ആനക്ക് പരിക്കേറ്റ സംഭവത്തിൽ വേട്ടയാടൽ കുറ്റം ചുമത്താനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മേരി ജോസഫിന്‍റെ ഉത്തരവ്. 2019 ഏപ്രിൽ 14ന് തൃപ്പൂണിത്തുറയിലെ പമ്പിൽ വെച്ചുണ്ടായ സംഭവത്തെ തുടർന്ന് കേരള നാട്ടാന പരിപാലനച്ചട്ടം, വന്യജീവി സംരക്ഷണ നിയമം എന്നിവയനുസരിച്ച് വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഡ്രൈവർ ചാലക്കുടി മേലൂർ സ്വദേശി ഷാജുപോൾ, പാപ്പാന്മാരായ തൃശൂർ വട്ടണത്ര സ്വദേശി അനീഷ്, പറപ്പൂക്കര സ്വദേശി വിഷ്‌ണുപ്രഭ, ആനയുടമ തൃശൂർ ആമ്പല്ലൂർ സ്വദേശി പി. രതീഷ് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പമ്പിന്‍റെ മേൽക്കൂരയിൽ തട്ടി ആനയുടെ നെറ്റിയിൽ രണ്ട് സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ടായി. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ കുറ്റമടക്കം ചുമത്തിയിരുന്നു. എന്നാൽ, മൃഗങ്ങളെ അറിഞ്ഞുകൊണ്ട് പരിക്കേൽപിച്ചതാണെങ്കിലേ വേട്ടയാടൽക്കുറ്റം നിലനിൽക്കൂവെന്ന് കാട്ടിയാണ് കേസ് റദ്ദാക്കിയത്. നാട്ടാന പരിപാലനച്ചട്ട പ്രകാരം ആനകളെ കൊണ്ടുപോകുമ്പോൾ സ്വീകരിക്കേണ്ട 27 സുരക്ഷാ നിർദേശങ്ങൾ പ്രതികൾ ലംഘിച്ചുവെന്ന് കേസിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസ് പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.