ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണ അന്ത്യം. തിങ്കളാഴ്ച രാവിലെ എട്ടിന് ടി.കെ. റോഡിൽ കോഴഞ്ചേരിക്കടുത്ത് പുല്ലാട് ജങ്നിലാണ് അപകടം. ഇലന്തൂർ കൈമോണിമണ്ണിൽ ഷാജിയുടെയും കുഞ്ഞുമോളുടെയും മകൻ കലേഷ് (23), ഇലന്തൂർ ഇടപ്പരിയാരം ചെമ്പിനേത്ത് മേൽമുറിയിൽ ബാബുവിന്‍റെയും ഷിബയുടെയും മകൻ നിമേഷ് (ശ്രീക്കുട്ടൻ -17) എന്നിവരാണ് മരിച്ചത്. വാനിൽ യാത്ര ചെയ്തിരുന്ന പുല്ലാട് കുറവൻകുഴി വള്ളിപറമ്പിൽ ശാന്തമ്മ (70), ചെറുമകൻ സജയൻ (29) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പരിശോധനക്ക് പോവുകയായിരുന്നു. തലക്ക് പരിക്കേറ്റ ശാന്തമ്മയും കൈക്ക് പരിക്കേറ്റ സജയനും പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടി. ഓതറയിലെ സോളാർ ലൈറ്റ് സ്ഥാപനത്തിന്‍റെ ജോലിക്ക് പോയ കലേഷും നിമേഷും രാത്രിയോടെ ജോലി കഴിഞ്ഞ് വിശ്രമിച്ചശേഷം രാവിലെ ഏഴരയോടെ ഇലന്തൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കലേഷാണ് വാഹനം ഓടിച്ചിരുന്നത്. മുന്നിൽ പോയ കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മാരുതി ഒമ്നിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു. റോഡിൽ തെറിച്ചുവീണ ഇരുവരെയും ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബ്രേക്കിട്ട വാൻ എതിർദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. വാനിന്‍റെ മുൻഭാഗം പൂർണമായി തകരുകയും ഇടതുവശത്തെ മുൻസീറ്റ് ഇളകിപ്പോവുകയും ചെയ്തു. രാജേഷാണ് മരിച്ച കലേഷിന്‍റെ സഹോദരൻ. നിമേഷിന്‍റെ സഹോദരി സുരഭി. കോയിപ്രം പൊലീസ് മൃതദേഹ പരിശോധന നടത്തിയശേഷം ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.