ഏഴിക്കര പഞ്ചായത്ത് ബജറ്റ് പൊക്കാളി കാര്‍ഷിക മേഖലക്കും കായൽ വിനോദസഞ്ചാരത്തിനും പരിഗണന

പറവൂർ: പൊക്കാളി കാര്‍ഷിക മേഖലക്കും കായൽ വിനോദസഞ്ചാരത്തിനും പരിഗണന നൽകി ഏഴിക്കര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22.19 കോടി വരവും 22.01 കോടി ചെലവും 18.19 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് പി. പത്മകുമാരി അവതരിപ്പിച്ചു. കൃഷിയുടെ ഉന്നമനത്തിന് 22.60 ലക്ഷം, ടൂറിസം പദ്ധതികൾക്ക് 80 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മാണത്തിന് 1.24 കോടി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ പദ്ധതികൾക്ക് 16.50 ലക്ഷം, മൃഗസംരക്ഷണത്തിന് 25.50 ലക്ഷം, ആയുർവേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് 10 ലക്ഷം, തോടുകളുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിന് 22 ലക്ഷം, തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് എട്ട് ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 3.25 കോടി രൂപയും വകയിരുത്തി. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചും ഈ ബജറ്റിൽ മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചാത്തനാട് ഫിഷ് ലാൻഡിങ് സെന്‍റർ, ഗ്യാസ് ക്രിമറ്റോറിയം എന്നിവയുടെ തുടർപ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയിട്ടില്ല. പഞ്ചായത്തി‍ൻെറ ടൂറിസം സാധ്യതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരദേശ റോഡി‍ൻെറ കാര്യങ്ങളുൾപ്പെടെ പല പ്രധാന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.എൻ. വിനോദ് പറഞ്ഞു. യോഗത്തിൽ പ്രസിഡന്‍റ് കെ.ഡി. വിൻസന്‍റ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.