യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ സംഗമം നടത്തി

കാക്കനാട്: റഷ്യ-യുക്രെയ്ൻ യുദ്ധത്തെതുടർന്ന് പഠനം അനിശ്ചിതത്വത്തിലായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു. ഓൾ കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പാരന്‍റ്സ് അസോസിയേഷൻ (എ.കെ.യു.എം.എസ്.പി.എ) സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുകൂടിയത്. തുടർപഠനം സംബന്ധിച്ച ആശങ്ക കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സംഗമം. ഇതിനായി മെമോറാണ്ടവും തയാറാക്കി. ദേശീയ മെഡിക്കൽ കൗൺസിൽ ഉത്തരവ് പ്രകാരം വിദേശത്ത് മെഡിക്കൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾ പഠനം ആരംഭിച്ച സർവകലാശാലയിൽനിന്നുതന്നെ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാണ് നിയമം. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പഠനം തുടരാനുള്ള സൗകര്യം ഉണ്ടാക്കണമെന്നായിരുന്നു സംഗമത്തിൽ പങ്കെടുത്തവരുടെ ആവശ്യം. ഏപ്രിൽ 15നുമുമ്പ് നടപടിയുണ്ടായില്ലെങ്കിൽ ഒരുവർഷം പാഴായിപ്പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും വിദ്യാർഥികൾ പറഞ്ഞു. വിവിധ ജില്ലകളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികളും രക്ഷിതാക്കളുമായിരുന്നു സംഗമത്തിന് എത്തിയത്. ഇവരിൽ ഒന്നാംവർഷ വിദ്യാർഥികൾ മുതൽ പഠനം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്നവർ വരെയുണ്ട്. സംസ്ഥാന പ്രസിഡന്‍റ് പി. സതീശൻ സ്വാഗതവും സെക്രട്ടറി സിൽവി സുനിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: ഓൾ കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പാരന്‍റ്സ് അസോസിയേഷ‍ൻെറ നേതൃത്വത്തിൽ നടന്ന യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.