പള്ളിക്കരയിൽ ദേശീയ പണിമുടക്ക് ദിവസങ്ങളിൽ പൊലീസ് സംരക്ഷത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ ദേശീയ പൊതുപണിമുടക്ക് ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ഏതു ഹർത്താലിലും കടകൾ തുറക്കുന്ന പള്ളിക്കരയിലെ വ്യാപാരസ്ഥാപനങ്ങൾ 28, 29 തീയതികളിലെ പൊതുപണിമുടക്കിന്‍റെ സാഹചര്യത്തിൽ തുറക്കാൻ സമരക്കാർ അനുവദിക്കില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടി പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.പി. ജോയി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. സ്ഥാപനങ്ങൾ തുറക്കുമ്പോൾ ഭീഷണി ഉണ്ടായാൽ ഹരജിക്കാർ കുന്നത്തുനാട് പൊലീസിനെ അറിയിക്കണമെന്നും പൊലീസ് നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു. അഞ്ചു വർഷമായി പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താലുമായി സഹകരിക്കുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പണിമുടക്കിന്റെ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഹരജിക്കാർ വിശദീകരിച്ചു. പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനിലെ സ്ഥാപനങ്ങൾ തുറക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാമെന്ന് സർക്കാറും അറിയിച്ചു. സംരക്ഷണത്തിന് ഉത്തരവിട്ട കോടതി തുടർന്ന് ഹരജി ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.