മൂവാറ്റുപുഴ: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്നുള്ള പണം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനറൽ ആശുപത്രിയിലെ എച്ച്.ഡി.സി മെഡിക്കൽ ഷോപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നീക്കം. കഴിഞ്ഞ എച്ച്.ഡി.സി കമ്മിറ്റിയുടെ കാലത്ത് നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം നവീകരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് 40 ലക്ഷമാണ് ലഭിക്കാനുള്ളത്. സമയത്ത് രോഗികളുടെ രേഖകൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കാത്തതാണ് കാരണം. മരുന്ന് വാങ്ങുന്നതിലെ സുതാര്യതയില്ലായ്മയും ഷോപ്പിന്‍റെ പ്രവർത്തനങ്ങളെ നഷ്ടത്തിലാക്കി. ഇതുമൂലം മൂന്നു വർഷം മുമ്പ് തന്നെ പ്രവർത്തനം അവതാളത്തിലായിരുന്നു. നിർധനരോഗികൾക്ക് അടക്കം ആശ്വാസകരമായിരുന്ന ജനറൽ ആശുപത്രിയിലെ എച്ച്.ഡി.സി മെഡിക്കൽ ഷോപ്പിൽ അവശ്യമരുന്നുകൾപോലും ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലാണ്. രോഗികൾക്ക് 40 ശതമാനംവരെ കിഴിവിലാണ് മരുന്ന് ലഭിച്ചിരുന്നത്. പണം നൽകാത്തതിനാൽ മരുന്ന് കമ്പനികൾ എച്ച്.ഡി.സി മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുകൾ നൽകുന്നില്ല. ഇതോടെ വൻ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഷോപ്പിന്റെ പ്രവർത്തനം നഷ്ടത്തിലേക്കു കൂപ്പുകുത്തി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ മെഡിക്കൽ ഷോപ് നിലനിർത്താനായാണ് മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കാൻ ഉപസമിതി രൂപവത്കരിച്ച് റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടത്. ഒരു വർഷം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ആവശ്യമായ മാറ്റം ഉണ്ടായില്ല. മരുന്നുകളില്ലാത്തതിനാൽ എച്ച്.ഡി.സി മെഡിക്കൽ ഷോപ്പിൽ എത്തുന്നവരെ മറ്റു മെഡിക്കൽ ഷോപ്പുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി റിപ്പോർട്ട് പൊടിതട്ടി എടുത്ത് സ്റ്റോറിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.