യുദ്ധമുഖത്ത് നിലവറയിൽ കുടുങ്ങി മുന്നൂറിലേറെ മലയാളി പെൺകുട്ടികൾ

ഉറക്കമില്ലാതെ രക്ഷാകർത്താക്കൾ കായംകുളം: യുക്രെയ്ൻ യുദ്ധമുഖത്ത് നിലവറയിൽ കുടുങ്ങിയ 300ലധികം മലയാളി പെൺകുട്ടികൾ സഹായത്തിനായി കേഴുന്നു. ഖർകിവിലെ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലെ നിലവറയിലാണ് അഞ്ചുദിവസമായി കുടുങ്ങിക്കിടക്കുന്നത്. ദിവസങ്ങൾ പിന്നിടുന്തോറും കുട്ടികളിൽ മാനസികസംഘർഷം വർധിക്കുന്നത് രക്ഷാകർത്താക്കളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ കറ്റാനം കട്ടച്ചിറ പതിയാരത്ത് താഹാക്കുഞ്ഞിന്‍റെയും ഇലിപ്പക്കുളം മണ്ണാറയിൽ സക്കീനയുടെയും മകൾ ദിയ തയ്യിബയും (18) ഇക്കൂട്ടത്തിലുണ്ട്. വി.എം കറാസിൻ ഖർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളാണിവർ. ഭീകര യുദ്ധത്തിന്‍റെ നടുവിലായ രാജ്യത്തുനിന്ന് എങ്ങനെ രക്ഷപ്പെടാനാകുമെന്നതിന്‍റെ ആകുലതകളാണ് ഓരോ കുട്ടിയും പങ്കുവെക്കുന്നത്. തലസ്ഥാനത്തെ കിയവിന് സമീപത്തെ പ്രധാന നഗരങ്ങളിലൊന്നാണ് ഖർകിവ്. ഇത് കീഴടക്കുകയെന്നത് റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വെടിവെപ്പിന്‍റെയും സ്ഫോടനത്തിന്‍റെയും ഉഗ്രശബ്ദങ്ങൾ ഇവരെ മാനസികമായി തകർക്കുകയാണ്. മൈനസ് ഡിഗ്രി തണുപ്പിൽ മുഷിഞ്ഞ വസ്ത്രങ്ങൾ മാറിയുടുക്കാൻപോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇവർക്കായി നാല് ശൗചാലയങ്ങൾ മാത്രമാണുള്ളത്. ശനിയാഴ്ച വരെ മുകൾനിലയിലെ ഹോസ്റ്റൽ മുറികളിൽ പോയിവരാൻ കഴിയുമായിരുന്നു. ഞായറാഴ്ച സ്ഥിതിക്ക് മാറ്റമുണ്ടായതിനാൽ ആരെയും നിലവറവിട്ട് പുറത്തിറങ്ങാൻ അനുവദിച്ചില്ല. രാവിലെയും വൈകീട്ടുമാണ് ഭക്ഷണം കിട്ടുന്നത്. ഇതിന്‍റെ കൃത്യത തെറ്റി. പലർക്കും കഴിക്കാനുള്ള മാനസികാവസ്ഥയും നഷ്ടമായി. സ്റ്റോക്ക് ചെയ്ത ഭക്ഷണ സാമഗ്രികളും വെള്ളവുമടക്കം തീരുകയാണെന്ന സംശയമുണ്ട്. നെറ്റ് കവറേജ് കുറവായതിനാൽ പലർക്കും വീടുമായി ബന്ധപ്പെടാൻ കഴിയാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഞായറാഴ്ച രാവിലെ 11.20ന് ദിയ വിളിച്ചിരുന്നതായി മാതാവ് സക്കീന പറഞ്ഞു. വൈകീട്ട് നാലിന് വാട്സ്ആപ് സന്ദേശങ്ങളും അയച്ചിരുന്നു. സങ്കടങ്ങൾ മാത്രമാണ് പങ്കുവെക്കുന്നത്. പല കുട്ടികളും കടുത്ത മാനസിക പ്രയാസം അനുഭവിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. മക്കളുടെ സന്ദേശം പ്രതീക്ഷിച്ച് രക്ഷാകർത്താക്കൾ രാത്രി ഉറങ്ങാതെ കാത്തിരിക്കുകയാണ്. രക്ഷാകർത്താക്കളുടെ വാട്സ്ആപ് കൂട്ടായ്മയാണ് പരസ്പരമുള്ള ആശ്വാസം. അഞ്ഞൂറോളം പേരുള്ള കൂട്ടായ്മയിൽ സങ്കടങ്ങൾ മാത്രമാണ് നിറയുന്നത്. സഹായവുമായി സർക്കാർ എത്തുമെന്ന പ്രതീക്ഷയാണ് ഏവർക്കുമുള്ളത്. വാഹിദ് കറ്റാനം APG ukrain malayalee food നിലവറയിൽ ഭക്ഷണം കഴിക്കുന്ന മലയാളി പെൺകുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.