കേന്ദ്രസർക്കാർ വിദ്യാർഥികളോട് കാണിക്കുന്നത് കടുത്ത അനീതി -രക്ഷിതാക്കൾ

കൊച്ചി: കേന്ദ്രസർക്കാർ യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് രക്ഷിതാക്കൾ. ജില്ല അധികാരിയെന്ന നിലിയിൽ കലക്ടർക്ക് നിവേദനം നൽകാൻ മുപ്പതോളം വിദ്യാർഥികളുടെ മാതാപിതാക്കളാണ് എത്തിയത്. യുദ്ധത്തടവുകാരെപോലെയാണ് വിദ്യാർഥികളെ യുക്രെയ്ൻ അതിർത്തിൽ കിടത്തിയിരിക്കുന്നത്. അവിടെയെത്തിയ 500 വിദ്യാർഥികളെ 107 ഡിഗ്രി തണുപ്പിൽ നിലത്ത് ഇരുത്തിയിരിക്കുകയാണ്. റുമേനിയൻ പട്ടാളക്കാർ വിദ്യാർഥികളെ ബാഗേജ് എടുത്തെറിയുകയും മുഖത്തടിക്കുയും ചെയ്യുന്നു. വിദ്യാർഥികളെ റഷ്യ വഴി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിലെത്തി അവരുടെ വിദ്യാർഥികളെ കൊണ്ടുപോകുന്നു. എന്നാൽ, ഇന്ത്യൻ എംബസിയുടെ പിന്തുണ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ല. വിദ്യാർഥികൾ മെസേജ് അയച്ചാൽ മറുപടി ലഭിക്കില്ല. മെമ്മോ നൽകുമ്പോൾ താഴെ ഫോൺ നമ്പർ നൽകും. വിദ്യാർഥികൾ അതിലേക്ക് വിളിച്ചാലും ആരും എടുക്കില്ല. ചില വിദ്യാർഥികൾ യുക്രെയ്നിൽ ഏജന്‍റിന് കൊള്ളക്കാശ് നൽകി ബസിൽ ഒരു സീറ്റിന് 9000 രൂപ കൊടുത്തിട്ടാണ് അതിർത്തിയിൽ എത്തിച്ചേർന്നത്. അതിർത്തിയിൽ കേന്ദ്ര സർക്കാറി‍ൻെറ ഉദ്യോഗസ്ഥരെത്തുന്നില്ല. കോളജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന വിദ്യാർഥികൾക്ക് ഏറെ പ്രശ്നമില്ല. അവർക്ക് സുരക്ഷിതസ്ഥലങ്ങൾ ലഭിക്കുന്നുണ്ട്. പുറത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്ന വിദ്യാർഥികളുടെ നില ഗുരുതരമാണ്. അവർ മെട്രോയിൽ അഭയം തേടി. അവിടെനിന്ന് പുറത്തേക്ക് പോകാൻ പട്ടാളം അനുവദിക്കുന്നില്ല. ഇപ്പോൾ അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ഇവർക്ക്​ ആവശ്യമായി വെള്ളം, ഭക്ഷണസാധനങ്ങൾ എത്തിക്കണം. ദിവസങ്ങളായി വിദ്യാർഥികൾ ഉറങ്ങിയിട്ടില്ല. നിലവിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങളില്ല. എ.ടി.എം അടക്കം ഉപയോഗിക്കാനാവുന്നില്ല. വിദ്യാർഥികളെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടണം. എത്രയും പെട്ടെന്ന് വിദ്യാർഥികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ സംവിധാനമൊരുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നിവേദനം വാങ്ങിയ കലക്ടർ ജാഫർ മാലിക് ഇക്കാര്യങ്ങൾ സർക്കാറിനെ അറിയിക്കാമെന്ന് ഉറപ്പുനൽകിയെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.