ഗവർണർക്ക് പിന്തുണയുമായി സുരേഷ് ഗോപി

കൊച്ചി: ഗവർണർ എന്ന ഭരണഘടന സ്ഥാപനത്തിന്‍റെ അന്തസത്ത ചോദ്യംചെയ്യരുതെന്ന് സുരേഷ് ഗോപി എം.പി. ഭരണഘടന സ്ഥാപനത്തെ മോശമാക്കുന്ന രാഷ്ട്രീയ നാടകങ്ങൾ പാടില്ല. അതിന്‍റെ അന്തസത്ത ചോർത്തിക്കളയാൻ എന്താണ് ഇത്ര വ്യഗ്രതയെന്നും അദ്ദേഹം ചോദിച്ചു. മോശമായ പദപ്രയോഗങ്ങൾ ഗവർണർക്കെതിരെ നടക്കുന്നു. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും അതുണ്ടാകുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി എറണാകുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർക്ക് പൂർണ പിന്തുണ നൽകുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എസ്.സി, എസ്.ടി വിഭാഗത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ട്വൻറി20യുടെ ഒരു പ്രവർത്തകനെ അക്രമിച്ചിരിക്കുന്നതെന്ന് കിഴക്കമ്പലത്തെ ദീപുവിന്‍റെ കൊലപാതകം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ദൈവം തന്ന ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ എന്ന അധമത്തിലൂടെ ജനജീവിതത്തെ സർക്കാർ ചോദ്യംചെയ്യുകയാണ്. ഒരുപഠനവും നടത്താതെയുള്ള ഇത്തരം പ്രവർത്തനങ്ങളാണ് ഇവിടെ വികസനമെന്ന് പറയുന്നത്. കേരളത്തിൽ നടക്കുന്നത് ദേശീയ പാതയുടെയും റെയിലിന്‍റെയും തുടങ്ങി കേന്ദ്രസർക്കാർ പദ്ധതികളിലൂടെയുള്ള വികസനമാണ്. വന്ദേഭാരത് പ്രകാരം പുതിയ റെയിൽ വരി വന്നാൽ വേഗപ്പാത യാഥാർഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി പറയട്ടെയെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. കോടതിക്ക് അങ്ങനെ വലുതായിട്ട് ഒന്നും തെറ്റില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.