വെള്ളാപ്പള്ളിയാണ് ശരി; ഗോകുലം ഗോപാലൻ കാലൻ -സുഭാഷ് വാസു

ഹരിപ്പാട്: വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും സുഭാഷ് വാസു. ഹരിപ്പാട്​ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകും. കട്ടച്ചിറ എൻജിനീയറിങ് കോളജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാമെന്ന്​ പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലൻ പറ്റിച്ചെന്നാണ്​ സുഭാഷ് വാസുവിന്‍റെ ആരോപണം. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെക്കൊണ്ട് തെറി പറയിച്ചു. രക്ഷകനായി എത്തിയ ഗോകുലം ഗോപാലൻ കാലനായി. പിന്നീട് എല്ലാം സ്വന്തം കൈപ്പിടിയിലാക്കി. ഗോകുലം ഗോപാലന്‍റെ ചിട്ടി കമ്പനിയിലെ മാനേജർ അല്ല താൻ. തന്നെ കോളജ് ഭരണസമിതിയിൽനിന്ന് പുറത്താക്കാൻ ഗോപാലന് അധികാരമില്ല. ഒരു കുടുംബത്തിൽ ഉണ്ടായ ചെറിയ തർക്കം മാത്രമാണ് വെള്ളാപ്പള്ളി നടേശനുമായി ഉണ്ടായിരുന്നത്. ദേഷ്യം വന്നാൽ വെള്ളാപ്പള്ളി രണ്ട് ഭള്ള്​ പറയും. എന്നാൽ, ശരീരത്തെ ബാധിക്കുന്ന അർബുദമാണ് ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശനാണ് ശരിയെന്ന് പറഞ്ഞ സുഭാഷ് വാസു, തെറ്റുതിരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. എസ്.എൻ.ഡി.പിയെ നയിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഗോകുലം ഗോപാലൻ നയിച്ചാൽ എസ്.എൻ.ഡി.പിക്ക് മുകളിൽ ഗോകുലം എന്ന് പേരുവെക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. ഒന്നരവർഷം മുമ്പാണ് വെള്ളാപ്പള്ളി നടേശനോട് ഉടക്കി അദ്ദേഹത്തിന്റെ വിശ്വസ്തൻ ആയിരുന്ന സുഭാഷ് വാസു എതിർചേരിക്ക് ഒപ്പം പോയത്. വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പിയിൽനിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ അടുത്തിടെയാണ് ഗോകുലം ഗോപാലനും കൂട്ടരും പുറത്താക്കിയത്. ഗോകുലം ഗോപാലൻ ചെയർമാനായ ട്രസ്റ്റിന്‍റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സുഭാഷ് വാസുവിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, തീരുമാനം അംഗീകരിക്കില്ലെന്നും ബദൽ യോഗം വിളിച്ച് ട്രസ്റ്റ് തലപ്പത്ത് തിരിച്ചുവരുമെന്നുമാണ് സുഭാഷ് വാസു പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.