ഗുരുവായൂർ ക്ഷേത്രത്തിലും ഇനി മാന്നാറിന്റെ വെങ്കലപാത്രം

ചെങ്ങന്നൂർ: വെങ്കല നിർമാണത്തിന്റെ നാടായ മാന്നാറിൽനിന്ന് ഗുരുവായൂരപ്പന് ഭീമൻ വാർപ്പ്. രണ്ടുടൺ തൂക്കവും 17.6 അടി വ്യാസവും 21.6 അടി ചുറ്റളവുമുള്ള ഭീമൻ വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിക്കാനായി നിർമിച്ചത് മാന്നാറിന്റെ ശിൽപികൾ. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെ നിരവധി പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെ സ്വർണ കൊടിമരങ്ങൾ നിർമിച്ച മാന്നാർ പരുമല പന്തപ്ലാ തെക്കേതിൽ കാട്ടുമ്പുറത്ത് വീട്ടിൽ 67കാരനായ അനന്തൻ ആചാരിയും മകൻ അനു അനന്തനുമാണ് ഈ ഭീമൻ നാലുകാതൻ വാർപ്പിന്റെ ശിൽപികൾ. മൂന്നുമാസത്തോളം നാല്പതോളം തൊഴിലാളികളുടെ പരിശ്രമത്തിലാണ് ആയിരം ലിറ്റർ പാൽപായസം തയാറാകാൻ കഴിയുന്ന കൂറ്റൻ വാർപ്പ് നിർമിച്ചത്. വെങ്കല നിർമാണത്തിൽ പേരുകേട്ട മാന്നാർ ആലക്കൽ രാജന്റെ സഹായത്തോടെയായിരുന്നു നിർമാണം. ശുദ്ധമായ വെങ്കല പഴയോടിൽ ആണ് വാർപ്പ് നിർമിച്ചത്. പാലക്കാട് സ്വദേശിയായ കൊടൽവള്ളിമന കെ.കെ. പരമേശ്വരൻ നമ്പൂതിരിയും കുടുംബവുമാണ് നാലുകാതൻ വാർപ്പ് ഗുരുവായൂർനടയിൽ സമർപ്പിക്കുന്നത്. ശക്തമായ മഴയിൽ നിർമാണക്കരാർ ഏറ്റെടുക്കാൻ വൈമനസ്യം കാട്ടിയപ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയാകുമെന്ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വാക്കുകളാണ് ധൈര്യമേകിയതെന്ന് അനന്തൻ ആചാരി പറഞ്ഞു. ഏഴാം ഉത്സവമായ ഞായറാഴ്ച രാവിലെ ശീവേലിക്കുശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിക്കും. എട്ടാം ഉത്സവദിനമായ തിങ്കളാഴ്ച പുതിയ വാർപ്പിൽ പാൽപായസം തയാറാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.