ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ മൂന്നാഴ്ചക്കകം വിതരണംചെയ്യണം -കേരള സർവകലാശാലയോട് ഹൈകോടതി

കൊച്ചി: സോഫ്റ്റ്വെയർ പിഴവിനെത്തുടർന്നുണ്ടായ അപാകതയുടെ പേരിൽ ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ച കേരള സർവകലാശാലയുടെ നടപടി നീതീകരിക്കാനാവില്ലെന്ന് ഹൈകോടതി. 2016-19 വർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാത്തതുസംബന്ധിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ നിരീക്ഷണം. സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ ഒമ്പത് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നാഴ്ചക്കകം ഇവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യാൻ കോടതി നിർദേശിച്ചു. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്.എസ്) പ്രകാരം താൽക്കാലിക സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയതെന്നും അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ തുടർപഠനം മുടങ്ങുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ അധികൃതർക്കുവരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സോഫ്റ്റ്വെയർ തകരാർമൂലം അർഹമായതിലുമധികം മോഡറേഷൻ നൽകാനിടയായെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ടാബുലേഷൻ സോഫ്റ്റ്‌വെയറിന്റെ മോഡറേഷൻ മൊഡ്യൂളിലെ പിഴവ്മൂലം മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടുണ്ടായതായി ആഭ്യന്തര വിഗദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മാർക്ക് നേടാൻ വിദ്യാർഥികൾ വഞ്ചനാപരമായ പ്രവൃത്തി ചെയ്തതായി സർവകലശാലക്കുപോലും വാദമില്ലെന്ന് കോടതി പറഞ്ഞു. 2019ൽ കോഴ്സ് പൂർത്തിയാക്കി ഇത്രയും വർഷമായിട്ടും വിദ്യാർഥികൾ സർവകലാശാലയുടെ ദയ കാത്തുകിടക്കേണ്ട അവസ്ഥയാണ്. സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ നീതീകരിക്കാനാവില്ല. സർട്ടിഫിക്കറ്റുകൾ ഇനിയും തടഞ്ഞുവെക്കാനാകില്ലെന്നും മൂന്നാഴ്ചക്കകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.