മട്ടാഞ്ചേരിയിലും എറണാകുളത്തും സി.എഫ്.എല്‍.ടി.സി

കൊച്ചി: കോവിഡി‍ൻെറ ആദ്യ രണ്ട് തരംഗങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ വീണ്ടും സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കോർപറേഷൻ. എറണാകുളം നഗരത്തിലും സി.എഫ്.എല്‍.ടി.സി ആരംഭിക്കും. കുട്ടികള്‍ക്ക് മാത്രമുള്ള കോവിഡ് ഹോസ്പിറ്റലായി മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും. പള്ളുരുത്തി ഗവ. ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുമെന്നും മേയർ എം. അനിൽകുമാർ അറിയിച്ചു. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ വിളിച്ച വിവിധ സംഘടനകളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഡിവിഷന്‍ കൗണ്‍സിലറെയോ, ആശ പ്രവര്‍ത്തകരെയോ ഫോണില്‍ അറിയിക്കണം. രോഗത്തി‍ൻെറ കാഠിന്യം അനുസരിച്ച് രോഗികളെ ആശുപത്രികളിലേക്ക് മാറ്റും. നിലവില്‍ ജില്ല ആശുപത്രിയിൽ കോവിഡ് ഒ.പി പ്രവർത്തിക്കുന്നുണ്ട്. വരുമാനത്തില്‍ വലിയ ഇടിവ് നേരിട്ടിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന ജീവനക്കാരെ മാറ്റിനിര്‍ത്തിയും സ്ഥാപനങ്ങള്‍ നടത്താമെന്ന് അറിയിച്ചു. കോവിഡ് ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹകരിക്കാമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ഉറപ്പു നല്‍കി. വ്യാപാരികളും ചെറുകിട വ്യവസായികളും കഷ്ടത അനുഭവിക്കുന്ന അവസരത്തില്‍ നിലവില്‍ കച്ചവടത്തെയും മറ്റും ബാധിക്കാത്ത വിധത്തിലാണ് കോവിഡ് പ്രതിരോധം ഏര്‍പ്പെടുത്തുക. ജനത്തിരക്കിന് കാരണമായ വലിയ ഓഫര്‍ വില്‍പനകള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. മത സാമുദായിക സംഘടനകള്‍ അത്യാവശ്യ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളും മാറ്റിവെക്കുമെന്നും ഉറപ്പുനല്‍കി. നിലവില്‍ ജനുവരി 27 വരെ കുട്ടികളുടെ വാക്സിനേഷനാണ് നഗരസഭ പ്രാമുഖ്യം നല്‍കുന്നത്. തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസ് ഊര്‍ജിതമാക്കും. എറണാകുളം കരയോഗം, എസ്.എന്‍.ഡി.പി, ജമാഅത്ത് കൗണ്‍സില്‍, വ്യാപാര വ്യവസായ സംഘടനകൾ, ഹോട്ടല്‍ ആൻഡ് റെസ്റ്റാറന്‍റ് അസോസിയേഷൻ, റെസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികൾ പങ്കെടുത്തു. കരയോഗം പ്രസിഡന്‍റ് രാമചന്ദ്രന്‍, എസ്.എന്‍.ഡി.പി കണയന്നൂര്‍ യൂനിയന്‍ പ്രസിഡന്‍റ് ശിവാനന്ദന്‍, ഫാദര്‍ ജോസ് ജോസഫ്, അബ്ദുൽ ജലാല്‍, ഡോ. മരിയ വര്‍ഗീസ്, ദീപക് അശ്വനി, അബ്ദുൽ അസീസ്, മുഹമ്മദ് സഗീര്‍, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.