മൂവാറ്റുപുഴ നഗരസഭ: വിവാദങ്ങൾക്കിടെ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

മൂവാറ്റുപുഴ: വിവാദങ്ങൾക്കിടെ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. ഭരണമുന്നണിയിലെ കോൺഗ്രസ് കൗൺസിലറായ പ്രമീള ഗിരീഷ്കുമാർ ഇടത് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് ചെയർപേഴ്സനായിരുന്ന രാജശ്രീ രാജു പുറത്തായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചംഗ സ്ഥിരംസമിതിയിൽ യു.ഡി.എഫിന് രാജശ്രീയും പ്രമീളയും അടക്കം മൂന്ന് അംഗങ്ങളും ഇടതുപക്ഷത്തിന് രണ്ട് അംഗങ്ങളുമാണുള്ളത്. മാറിയ സാഹചര്യത്തിൽ പ്രമീള ഗിരീഷ്കുമാർ ഇടത് പിന്തുണയോടെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. ഇവർ സന്നദ്ധയായാൽ ചെയർമാൻ സ്ഥാനം എൽ.ഡി.എഫ് ലഭിച്ചേക്കും. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ബിന്ദു ജയനെ മത്സരിപ്പിക്കാനാണ് നീക്കം. ഇവരെ പിന്തുണക്കാനാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം പ്രമീള ഗിരീഷ് കുമാറിന് വ്യാഴാഴ്ച വിപ്പ് നൽകി. പതിറ്റാണ്ടുകൾക്ക് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയ മൂവാറ്റുപുഴ നഗരസഭയിൽ ബി.ജെ.പിയുടെ പിന്തുണയോടെ വിജയിച്ച രാജശ്രീ രാജുവിനെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകി കോൺഗ്രസ് കൂടെക്കൂട്ടിയിരുന്നു. ഇതിനെതിരെ പ്രമീള ഗിരിഷ്കുമാർ രംഗത്തുവന്നെങ്കിലും നേതൃത്വം വഴങ്ങിയിരുന്നില്ല. ഒടുവിൽ പ്രമീള ഇവർക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കുകയായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് കോൺഗ്രസുമായി പൂർണമായി അകന്ന പ്രമീളയെ കൂട്ടി സ്റ്റാൻഡിങ് കമ്മിറ്റി സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.