കാസർകോട്ട് പുതിയ കോളജ്: തുടർ നടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: കാസർകോട്ട് പടന്നയിൽ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനുള്ള നടപടികൾ ഹൈകോടതി താൽക്കാലികമായി തടഞ്ഞു. യു.ജി.സി മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കോളജിന് അനുമതി നൽകിയതെന്ന് കാട്ടി ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സ്റ്റേ ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 19 വരെയാണ് സ്റ്റേ. സ്വാശ്രയ കോളജ് തുടങ്ങാൻ യു.ജി.സി നിബന്ധന പ്രകാരം അഞ്ച് ഏക്കർ വേണമെന്നുണ്ടെങ്കിലും പുതിയ കോളജിന് ഇത്രയും സ്ഥലമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. നിലവിലുള്ള സ്ഥലം നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമല്ല. കണ്ണൂർ സർവകലാശാലയുടെ ശിപാർശയെ തുടർന്ന് ഭരണാനുമതി നൽകുന്നെന്നാണ് വി.സിയുടെ ഉത്തരവിൽ പറയുന്നത്. ഭരണാനുമതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും സർവകലാശാല ശിപാർശ നൽകിയെന്ന് പറയുന്നത് രേഖയിലില്ലെന്നും ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. പുതിയ കോളജ് തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെങ്കിൽ രേഖകളെല്ലാം ഹാജരാക്കണം. ഇതിന് സർവകലാശാലക്ക് സമയം അനുവദിക്കാനാണ് ഹരജി മാറ്റിയത്. എതിർ കക്ഷികളായ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കും മറുപടി നൽകാമെന്ന് ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.