മൂവാറ്റുപുഴ: മഴ കനത്തതോടെ നാലാം ദിവസവും വെള്ളപ്പൊക്ക ഭീതിയിൽ മൂവാറ്റുപുഴ ടൗൺ. വ്യാഴാഴ്ച രാവിലെ മുതൽ മൂവാറ്റുപുഴയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. വൈകീട്ടോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴ ശക്തമായതിനു പിന്നാലെ മലങ്കര ഡാമിന്‍റെ ഷട്ടറുകൾ 100ൽനിന്ന് 120 സെന്റീമീറ്ററിലേക്ക് ഉയർത്തിയതും മൂലമറ്റത്ത് ഉരുൾപൊട്ടിയതുമാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ ദിവസത്തെക്കാൾ ജലനിരപ്പ് ഉയരുമെന്ന പ്രചാരണമുയർന്നതോടെ വ്യാപാര മേഖലയായ കാവുംകരയിൽനിന്ന് വ്യാപാരികൾ ചരക്കുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്. ചിലർ ചരക്കുകൾ നീക്കംചെയ്യാനും ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് വെള്ളം ഇറങ്ങിയ ഇലാഹിയ കോളനി, കാളച്ചന്ത, കൊച്ചങ്ങാടി, ആനിക്കാക്കുടി കോളനി, പെരുമറ്റം വാലടിത്തണ്ട്, കൂൾമാരി, കുര്യൻമല, പള്ളിക്കാവ്റോഡ്, മുറിക്കൽ, കുര്യൻമലത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ വീണ്ടും വെള്ളം കയറി. തൃക്ക, ആനച്ചാൽ റോഡുകളും വെള്ളത്തിലായി. ഹോമിയോ ആശുപത്രിയുടെ താഴ്നില, പുഴയോര നടപ്പാത, ആനിക്കാക്കുടി റോഡ്, ഇലാഹിയ റോഡ്, ആനച്ചാൽ റോഡ്, കൂൾമാരി, കോളനികളിലേക്കുൾപ്പെടെയുള്ള ഇടറോഡുകളെല്ലാം വെള്ളത്തിനടിയിലായി. തൊടുപുഴയാറിന് പുറമെ കാളിയാർ, കോതമംഗലം പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിനിടെ തീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ കഴിഞ്ഞ ദിവസം തുറന്ന നാല് ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമെ തർബിയത്ത് സ്കൂൾ, വി.എം പബ്ലിക് സ്കൂൾ, വനിത സെന്റർ, കുര്യൻമല കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ്. അന്തർസംസ്ഥാന തൊഴിലാളികളടക്കം 200ഓളം പേർ ഇപ്പോൾ നാല് ക്യാമ്പുകളിലായി കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.