കൊച്ചി: മഴ കനത്തിട്ടും സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം ജില്ല ഭരണകൂടത്തിന്‍റെ നടപടി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. സ്കൂളുകൾ പ്രവർത്തിച്ചു് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിനെതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തി. ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറവായതിനാലും റെഡ് അലർട്ട് പിൻവലിച്ചതിനാലും കനത്ത മഴ പെയ്ത കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ ജില്ലയിൽ മഴ വ്യാപകമാകുകയും രാവിലെയോടെ കനക്കുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതോടെ കലക്ടർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 8.25ഓടെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ എട്ട് മണി മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകളുണ്ട്. ഇവിടേക്ക് രാവിലെ ആറുമുതൽ തന്നെ ബസ് സർവിസ് ആരംഭിക്കും. നിരവധി കുട്ടികൾ സ്കൂളുകളിലേക്ക് പുറപ്പെട്ട ശേഷം വന്ന അവധി പ്രഖ്യാപനം രക്ഷിതാക്കളെയും വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും വലച്ചു. അവധി പ്രഖ്യാപനമറിഞ്ഞ് രക്ഷിതാക്കൾ കുട്ടികളെ വിളിക്കാൻ സ്കൂളുകളിലേക്ക് പുറപ്പെട്ടു. ഇതിനിടെ സ്കൂൾ അധികൃതർ വാഹനം തിരിച്ചുവിട്ടതോടെ പെരുമഴയിൽ വലഞ്ഞത് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. കുട്ടികളെ സ്കൂളിലാക്കി ജോലിക്കിറങ്ങിയ രക്ഷിതാക്കളും പെട്ടു. ചില സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ച് അയക്കേണ്ടതില്ലെന്നും കലക്ടർ വിശദീകരണക്കുറിപ്പ് ഇറക്കി. പല സ്കൂളുകളും ഉച്ചവരെ പ്രവർത്തിച്ച് കുട്ടികളെ വിട്ട് പ്രവർത്തനം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.