പുക പരിശോധനയിൽ വൻ തട്ടിപ്പ്; കളമശ്ശേരിയിലെ സ്ഥാപനത്തിനെതിരെ നടപടി

കാക്കനാട്: വാഹനം കാണാതെ, പരിശോധന നടത്താതെ മിനിറ്റുകൾക്കകം പുക സർട്ടിഫിക്കറ്റ് നൽകി വന്നിരുന്ന ഏജൻസിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കളമശ്ശേരി പ്രീമിയർ ജങ്ഷനുസമീപം പ്രവർത്തിച്ചിരുന്ന ബി.എസ് ടെസ്റ്റിങ് സെന്‍റർ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പ്രത്യേക സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയായിരുന്നു ഇവർ കൃത്രിമം കാണിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. സാധാരണയായി വാഹനങ്ങളുടെ പുക മറ്റൊരു പൈപ്പിലൂടെ പരിശോധന യന്ത്രത്തിലേക്ക് കടത്തിവിട്ട് അതിൽ അടങ്ങിയ വസ്തുക്കളുടെ അളവ് വിലയിരുത്തിയാണ് വാഹനം മലിനീകരണ നിയന്ത്രിതമാണെന്ന് കണ്ടെത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത യന്ത്രമാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതും തുടർന്ന് കേന്ദ്രീകൃത വെബ്സൈറ്റായ പരിവാഹൻ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നതും. പരാജയപ്പെട്ടാൽ അറ്റകുറ്റപ്പണി നടത്തിയേ വീണ്ടും പരിശോധന നടത്താനാകൂ. എന്നാൽ, ഉത്തരേന്ത്യൻ സ്വദേശിയുടെ പേരിലുള്ള സ്ഥാപനത്തിൽ വാഹനം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യംപോലും ഉണ്ടായിരുന്നില്ല. ഫോട്ടോയും മറ്റ് വിവരങ്ങളും നൽകിയാൽ ഇവർതന്നെ നേരിട്ട് പരിശോധന നടത്തി വിജയിച്ചതായി വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത് ചെയ്തിരുന്നത്. സർക്കാറിന്‍റെ സെർവറിലേക്ക് നുഴഞ്ഞുകയറിയാണ് തട്ടിപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളം ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രാജേഷ്, എ.എം.വി.ഐ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. രാജ്യത്തിന്‍റെ പലഭാഗത്തും ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നതായാണ് വിവരം. വെബ്സൈറ്റിൽ വരെ നടത്തിയ തട്ടിപ്പ് ആദ്യമായി പിടികൂടിയത് കളമശ്ശേരിയിലേതാണ്. ഫോട്ടോ: കളമശ്ശേരിയിലെ ബി.എസ് ടെസ്റ്റിങ് സെന്‍റർ പുക പരിശോധന നടത്തി എന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ ബൈക്ക്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ ബൈക്കിന്‍റെ പിറകിൽനിന്നുള്ള ചിത്രം ഇവർക്ക് അയച്ചു നൽകുകയായിരുന്നു ( mail : chndesk)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.