ചുമതല കൈമാറാൻ ശ്രീറാം എത്തിയില്ല; ആലപ്പുഴ കലക്ടറായി കൃഷ്ണതേജ

ആലപ്പുഴ: ജില്ല കലക്ടറായി വി.ആർ. കൃഷ്ണതേജ ചുമതലയേറ്റു. കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭാവത്തിൽ എ.ഡി.എമ്മിൽനിന്നാണ് ചുമതലയേറ്റത്. ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞ ശ്രീറാം, എ.ഡി.എം എസ്. സന്തോഷ്കുമാറിന് ചുമതല കൈമാറി പോകുകയായിരുന്നു. ചട്ടം അനുസരിച്ച് ജില്ല ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കലക്ടർ അല്ലെങ്കിൽ എ.ഡി.എം ആണ് ഈ ചുമതല വഹിക്കുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം ആറുദിവസം മാത്രം കലക്ടർ പദവിയിലിരുന്നത്. ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ വിവിധ മേഖലകളിൽനിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ശ്രീറാമിനെ നീക്കി കൃഷ്ണതേജയെ നിയമിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണതേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. 2018ലെ മഹാപ്രളയസമയത്ത് ആലപ്പുഴ സബ് കലക്ടറായിരിക്കെ അദ്ദേഹം 'ഐ ആം ഫോര്‍ ആലപ്പി' പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ല വികസന കമീഷണര്‍ കെ.എസ്. അ‌ഞ്ജു, സബ് കലക്ടർ സൂരജ് ഷാജി എന്നിവർ കലക്ടറെ സ്വീകരിച്ചു. APG COLLECTOR KRISHNA THEJA ആലപ്പുഴ കലക്ടറായി കൃഷ്ണതേജ ചാർജെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.