നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന്

ആലപ്പുഴ: കോവിഡിൽ മുടങ്ങിയ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താൻ ധാരണ. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 11ന് നടത്താനുള്ള സാധ്യത നേരത്തേ പരിഗണിച്ചെങ്കിലും 10ന് മറ്റ് വള്ളംകളികള്‍ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നാലിന് നിശ്ചയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് പുതിയ തീയതി കണ്ടെത്തിയത്. ഈ തീയതി ടൂറിസം വകുപ്പ് അംഗീകരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. നെഹ്റു ട്രോഫിക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്. കോവിഡ് വ്യാപനത്തിൽ 2020, 2021 വർഷങ്ങളിൽ നടന്നില്ല. ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റുവിന്‍റെ നാമധേയത്തിലുള്ള വള്ളംകളി മത്സരം നടത്താറുള്ളത്. 1952ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് ആദ്യമായി ചുണ്ടൻ വള്ളംകളി മത്സരം നടത്തിയത്. എച്ച്. സലാം എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സൗമ്യരാജ്, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു. APG vallamkali meeting നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.