കിഴക്കമ്പലം -നെല്ലാട് റോഡ്: റീ ടെൻഡർ നടപടി പൂർത്തിയായെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: കിഴക്കമ്പലം -നെല്ലാട് റോഡ് നിർമാണത്തിനുള്ള റീ ടെൻഡർ നടപടികൾ പൂർത്തിയായെന്ന് സർക്കാർ ഹൈകോടതിയിൽ. മനക്കക്കടവ് - കിഴക്കമ്പലം - പട്ടിമറ്റം - നെല്ലാട് റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നൽകിയ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. മനക്കക്കടവ് മുതൽ നെല്ലാട് വരെ റോഡും പട്ടിമറ്റം മുതൽ പത്താം മൈൽ വരെ ലിങ്ക് റോഡും മൂന്നു ഘട്ടമായാണ് പൂർത്തിയാക്കാൻ സർക്കാർ ടെൻഡർ നൽകിയത്. ഇതിൽ മനക്കക്കടവ് മുതൽ പള്ളിക്കര വരെ റോഡിന്റെയും പട്ടിമറ്റം - പത്താം മൈൽ ലിങ്ക് റോഡിന്റെയും പണികൾ പൂർത്തിയാക്കി. കിഴക്കമ്പലം - നെല്ലാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കരാറുകാരൻ തയാറായില്ലെന്നും തുടർന്ന് ബാധ്യത കരാറുകാരന് ചുമത്തി കരാർ ഒഴിവാക്കിയെന്നും സർക്കാറിന്റെ വിശദീകരണത്തിൽ പറയുന്നു. കിഴക്കമ്പലം - നെല്ലാട് റോഡിന്റെ നിർമാണത്തിനായി മേരിസദൻ പ്രോജക്ട്സ് 2.21 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു. ആദ്യഘട്ട ചർച്ചയിൽതന്നെ ഈ തുക പര്യാപ്തമല്ലെന്ന് വ്യക്തമായി. കിഴക്കമ്പലം - നെല്ലാട് റോഡിൽ ഏറെ ശോച്യാവസ്ഥയിലായ പട്ടിമറ്റം മുതൽ നെല്ലാട് വരെ ഭാഗത്തെ റോഡ് നിർമാണം നടത്താൻ തീരുമാനിച്ചു. ശേഷിച്ച കിഴക്കമ്പലം മുതൽ പട്ടിമറ്റം വരെ റോഡിന്റെ നിർമാണത്തിനായി 134.36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ജൂൺ ഏഴിന് ടെൻഡർ തുറന്നെങ്കിലും ഒരു കരാറുകാരൻ മാത്രമാണ് ടെൻഡർ നൽകിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ മാന്വൽ പ്രകാരം റീടെൻഡർ നടത്തി. രണ്ടു കരാറുകാർ ടെൻഡർ നൽകിയതായും വിശദീകരണത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.