പിങ്ക് പൊലീസ് അപമാനിച്ച സംഭവം: അപ്പീൽ ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത് അപമാനിച്ച എട്ടു വയസ്സുകാരിക്കും പിതാവിനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുണ്ടായ വീഴ്ചക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. 2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവമുണ്ടായത്. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും സർക്കാർ നൽകാൻ ഡിസംബർ 22ന് സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.