ഷാജ് കിരണും ഇബ്രായിയും മൊഴി നൽകി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ ഇവരുടെ മുൻ സുഹൃത്തായ ഷാജ് കിരൺ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകി. ഇന്നലെ ഉച്ചക്ക് മൂന്നോടെ ആലുവ പൊലീസ് ക്ലബിലെത്തിയാണ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടി രാത്രിവൈകും വരെ തുടർന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം ഷാജ് അന്വേഷണസംഘത്തോടും ആവർത്തിച്ചതായാണ് വിവരം. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടെന്നും ഇതിനകത്ത് തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും പ്രതികളല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. ഇരുവരും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഷാജ് മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. ഇത് സാധൂകരിക്കുന്നതെന്ന് പറഞ്ഞ് ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം സ്വപ്ന മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രായിയും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണിൽ സ്വപ്നക്കെതിരായ വിഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാൽ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിൽ പോയതെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്.എന്നാൽ, ഫോണിലെ വിവരങ്ങൾ പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ഷാജ് കിരൺ ഇപ്പോൾ പറയുന്നത്. എന്നാൽ, ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനാണ് ഇവർ തമിഴ്‌നാട്ടിൽ പോയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.