തുരുത്തിപ്പുറം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം

പറവൂർ: കോൺഗ്രസ് രണ്ട് പതിറ്റാണ്ടായി ഭരണം നടത്തുന്ന പുത്തൻവേലിക്കരയിലെ . 11 അംഗ ഭരണസമിതിയിൽ അഞ്ച് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. 20 വർഷത്തിനിടയിൽ ചില എൽ.ഡി.എഫ് അംഗങ്ങൾ മാത്രമാണ് ഭരണസമിതിയിൽ എത്തിയിട്ടുള്ളത്. നിലവിലെ ഭരണ സമിതിയിൽ പൂർണമായും കോൺഗ്രസ് അംഗങ്ങളാണ്. ഡി.സി.സി സെക്രട്ടറി പി.വി. ലാജുവായിരുന്നു പ്രസിഡന്‍റ്​. ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പരാതി ഉയരുകയും സഹകരണ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് ലാജുവിനും, സെക്രട്ടറിക്കുമെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. സാമ്പത്തിക ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്ത് വന്നതോടെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ഏകപക്ഷീയമായി പാനലുമായി മത്സരത്തിനിറങ്ങിയതാണ് സീറ്റുകൾ നഷ്ടമാകാൻ കാരണമായത്. ഇടതുപക്ഷത്തിന്റെ പാനലിൽനിന്ന്​ സി.പി.എമ്മിലെ കെ.ജെ. ആന്റണി, ആന്റണി ഷെഫിൻ, ലിസി ജോഷി, സി.പി.ഐയുടെ ഡ്യൂയി ജോൺ, ഷെറൂബി സെലസ്റ്റീന എന്നിവരാണ് ജയിച്ചത്. നിലവിലെ പ്രസിഡന്റ് പി.വി. ലാജു, ആന്റണി തങ്കച്ചൻ, രാജു കളത്തിൽ, രഞ്ജു കാർത്തികേയൻ, എം.വി. മഹേഷ്, ഷൈനി തോമസ് എന്നിവരാണ് കോൺഗ്രസിൽനിന്നും ജയിച്ചത്. ബാങ്കിനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് സി.പി.എം പുത്തൻവേലിക്കര ലോക്കൽ സെക്രട്ടറി എം.എം. കരുണാകരൻ പറഞ്ഞു. ഒരു സീറ്റിന് ജയിച്ച് ഭരണം നിലനിർത്തിയെങ്കിലും പ്രസിഡന്‍റ്​ ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.