ഗ്യാസ് സിലിണ്ടർ ചോർന്ന് കത്തിനശിച്ച ആലപ്പുഴ പാതിരാപ്പള്ളി പാട്ടുകളം സുഹറ മൻസിലിൽ സെബിയയുടെ വീട്
ആലപ്പുഴ: ഗ്യാസ് സിലിണ്ടർ ചോർന്ന് രണ്ടുമുറിയും അടക്കളയും ഉൾപ്പെടെ വീട് പൂർണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. അപകടസമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ആലപ്പുഴ പാതിരാപ്പള്ളി പാട്ടുകളം സുഹറ മൻസിലിൽ സെബിയയുടെ വീടാണ് കത്തിനശിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നതും ആടിന്റെ കരച്ചിലും കേട്ട നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് യൂനിറ്റ് എത്തും മുമ്പ് നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
വളർത്തുപൂച്ച വീടിനുള്ളിൽ വെന്തുമരിച്ചു. മൂന്ന് ആടുകളിൽ ഒരാടിന് പൊള്ളലേറ്റു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, അലമാര, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. ലോട്ടറി വിൽപന നടത്തുന്ന സെബിയയും മകൻ അനൂപും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. അനൂപ് ബുധനാഴ്ച രാവിലെ എറണാകുളത്തേക്ക് പോയതിനാലും മാതാവ് സെബിയ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നതിന്റെ കാരണം വ്യക്തമല്ല.
ആലപ്പുഴ നിലയത്തിലെ ഒരുവാഹനം കേടായതിനാലും രണ്ടാമത്തെ വാഹനത്തിന് മറ്റൊരും അപകടസ്ഥലത്തേക്ക് പോകേണ്ടി വന്നതിനാലും ഫയർഫോഴ്സ് ചേർത്തല യൂനിറ്റാണ് സ്ഥലത്തെത്തിയത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.