കോടിമത ജെട്ടി മുതൽ വെട്ടിക്കാട്ട് വരെയാണ് പോള ശല്യം രൂക്ഷം. ഇതിൽ തിരുവാർപ്പ് പഞ്ചായത്തിൽപെട്ട കാഞ്ഞിരം മുതൽ വെട്ടിക്കാട്ട് വരെ അരക്കിലോമീറ്റർ ദൂരം മാത്രമാണ് ബോട്ട് ഓടിക്കാനാവാത്ത അവസ്ഥ. ജലസേചനവകുപ്പാണ് പോള നീക്കേണ്ടത്. അതത് തദ്ദേശസ്ഥാപനങ്ങൾക്കും ചെയ്യാം. എന്നാൽ ദിവസങ്ങളായിട്ടും ആരും അനങ്ങിയിട്ടില്ല
കോട്ടയം: പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ ബോട്ട് സർവിസ് വെട്ടിക്കുറച്ചു. ഉച്ചക്കുശേഷമുള്ള സർവിസുകളാണ് നിർത്തിവെച്ചത്. നിരന്തരം പോളയിൽ കുരുങ്ങുന്നത് ബോട്ടിന് തകരാർ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സർവിസ് വെട്ടിക്കുറക്കാൻ ജലഗതാഗതവകുപ്പ് അധികൃതരുടെ നിർദേശം.
അഞ്ചുസർവിസുകൾ വീതമാണ് ആലപ്പുഴക്കും തിരിച്ചും ഉണ്ടായിരുന്നത്. ഇതിൽ കോട്ടയത്തുനിന്ന് രാവിലെ 6.45നും ഉച്ചക്കുശേഷം 3.30നും വൈകീട്ട് 5.15 നും ഉള്ള സർവിസുകളാണ് നിർത്തിയത്.
രാവിലെ 11.30നും ഒരുമണിക്കും മാത്രമേ സർവിസ് ഉള്ളൂ. ആലപ്പുഴയിൽനിന്ന് രാവിലെ 7.15നും 9.30നും മാത്രം. തണ്ണീർമുക്കം ബണ്ട് പൂർണമായി തുറക്കാത്തതാണ് വൻതോതിൽ പോള തിങ്ങിനിറയാൻ കാരണം. എന്നാൽ, കൊയ്ത്ത് പൂർത്തിയാവാത്തതിനാൽ ബണ്ട് പൂർണമായി തുറക്കാനാവില്ലെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്.
താൽക്കാലികമായി പോള നീക്കാൻ സംവിധാനങ്ങളുമില്ല. ഇനി വേനൽമഴ ശക്തമാവാതെ പോള ഒഴുകി നീങ്ങില്ല. വിഷുത്തലേന്ന് രാത്രി 18 യാത്രക്കാരുമായി ബോട്ട് എട്ടു മണിക്കൂർ പോളയിൽ കുടുങ്ങി.
അഗ്നിരക്ഷ സേന എത്തിയാണ് ബോട്ട് വലിച്ച് കരക്കെത്തിച്ചത്. പകൽ സമയം പോള കുരുങ്ങിയാലും വെള്ളത്തിലിറങ്ങി നീക്കാമെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രി അതിനു കഴിയില്ല. സർവിസ് വെട്ടിക്കുറച്ചതോടെ പടിഞ്ഞാറൻ മേഖലയിലുള്ളവരും കർഷകരും മത്സ്യത്തൊഴിലാളികളുമാണ് കഷ്ടത്തിലായത്. പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് കോട്ടയം നഗരത്തിലേക്ക് വരാനുള്ള ഏക മാർഗമാണിത്.
കർഷകർക്ക് കൊയ്ത നെല്ലെടുക്കാൻ വള്ളമിറക്കാനാവുന്നില്ല. അവധിക്കാലമായതിനാൽ ആലപ്പുഴക്ക് വിനോദസഞ്ചാരികളടക്കം കൂടുതൽ യാത്രക്കാർ ഉള്ള സമയമാണിത്.
29 രൂപക്ക് കായൽക്കാഴ്ചകൾ കണ്ട് ആലപ്പുഴയിലെത്താൻ കഴിയുമെന്നതാണ് ഈ സർവിസിന്റെ പ്രധാന നേട്ടം. കോണത്താറ്റ് പാലം പണി നടക്കുന്നതിനാൽ കുമരകം വഴി ആലപ്പുഴ യാത്ര മുടങ്ങിയ സാഹചര്യത്തിൽ ഒട്ടേറെപേരാണ് ഈ ബോട്ടിനെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.