തലശ്ശേരി നഗരസഭ കാര്യാലയം
തലശ്ശേരി: അതിദരിദ്ര മുക്തമാകാനൊരുങ്ങി തലശ്ശേരി നഗരസഭ. നഗരസഭയിലെ 94 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായി. സംസ്ഥാന സർക്കാറിന്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തിയ സർവേയിൽ 104 അതിദരിദ്രരെ കണ്ടെത്തിയിരുന്നു. ഇതിൽ ഏഴ് പേർ മരിച്ചു. ബാക്കിയുള്ളവരെ നഗരസഭ മുൻകൈയെടുത്ത് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
ഇതിന്റെ പ്രഖ്യാപനം ഉടൻ നടക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി പറഞ്ഞു. മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തി ആവശ്യമുള്ളവർക്ക് അവകാശ രേഖകൾ നൽകി. 50 കുടുംബങ്ങൾക്ക് മാസത്തിൽ ഒരുതവണ ഭക്ഷ്യക്കിറ്റ് നൽകിവരുന്നു. 36 കുടുംബങ്ങൾക്ക് നിശ്ചിത വരുമാനമുണ്ടായിരുന്നില്ല. ഇതിൽ 23 പേർ രോഗികളും പ്രായാധിക്യമുള്ളതിനാൽ തൊഴിൽ ചെയ്യാൻ കഴിയാത്തവരുമായിരുന്നു.
13 പേർക്ക് താൽക്കാലിക തൊഴിൽ നൽകി. 19 കുടുംബങ്ങൾക്ക് വീടും സ്ഥലവുമില്ലെന്ന് ആദ്യ പരിശോധനയിൽ കണ്ടെത്തി. ഇതിൽ 14 പേർക്ക് വീട് ആവശ്യമില്ലെന്ന് പിന്നീട് കണ്ടെത്തി. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 30 കുടുംബങ്ങളുണ്ടായിരുന്നു. തുടർ പരിശോധനയിൽ 22 പേർക്ക് ഇതിനാവശ്യമായ സൗകര്യമുള്ളതായി കണ്ടെത്തി. അന്തിമ പരിശോധനയിൽ ഇരുവിഭാഗത്തിലുമായി 13 കുടുംബങ്ങൾക്ക് വീടില്ലെന്ന് കണ്ടെത്തി. ഇതിൽ ഏഴു പേർക്ക് കുടുംബാംഗങ്ങൾ സൗകര്യമൊരുക്കി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബാക്കിയുള്ള കുടുംബങ്ങൾക്ക് താമസസൗകര്യം ഏർപ്പെടുത്താനുള്ള നടപടിയും നഗരസഭ സ്വീകരിച്ചു. വികസന പദ്ധതി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ രണ്ടാമതും ജില്ലയിൽ ഒന്നാമതുമാണ് തലശ്ശേരി നഗരസഭ.
2024-25 വാർഷിക പദ്ധതിക്കായി 15.78 കോടി രൂപയാണ് തലശ്ശേരിക്ക് ലഭിച്ചത്. അതിൽ ഇതുവരെ 9.72 കോടി രൂപ ചെലവഴിച്ചു. 61.06 ശതമാനമാണ് ചെലവ്. നഗരസഭയിലെ നിർവഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ടുകളും 80 ശതമാനം പൂർത്തീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിന്റെ പദ്ധതികൾ കൂടി മാർച്ചിനുള്ളിൽ പൂർത്തീകരിച്ചാൽ 100 ശതമാനം തുകയും ചെലവഴിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.