പുതു തലമുറക്ക് വെളിച്ചം പകര്‍ന്ന ഫിലിപ്പോസ് തത്തംപള്ളി പുരസ്കാരങ്ങളുടെ തിളക്കത്തിൽ

ആലപ്പുഴ: ഫിലിപ്പോസ് തത്തംപള്ളി വെറുമൊരു അധ്യാപകനല്ല. സാഹിത്യലോകത്തും കലാരംഗത്തും അനേകം വിദ്യാർഥികള്‍ക്ക് വെളിച്ചം പകര്‍ന്ന ഇദ്ദേഹം കവി, സാഹിത്യകാരന്‍, ഗാനരചയിതാവ്, നാടകകൃത്ത്, പത്രപ്രവർത്തകൻ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ സാംസ്കാരിക പ്രതിഭയാണ്. ആലപ്പുഴ തത്തംപള്ളിയിൽ വെളിംപറമ്പിൽ പരേതരായ മൈക്കിളിന്റെയും എൽസമ്മയുടെയും മകനാണ്.

ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന ഫിലിപ്പോസ് തത്തംപള്ളി വിചാരണ, മഴവരുന്നുണ്ട്, പ്രണയ നിറമുള്ള കൂട്ടുകാരൻ, അഗ്നിച്ചിറകുളള പക്ഷി, കുഞ്ഞിക്കാറ്റും കുരുവിപ്പെണ്ണും എന്നിങ്ങനെ 11 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇദ്ദേഹത്തിന്റെ പ്രശസ്തമായ ‘മഴവരുന്നുണ്ട്’ എന്ന കവിത 30 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യം കുട്ടികൾക്കുവേണ്ടി നാടകമായി രചിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകർക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന ‘വിദ്യാഭ്യാസ ദർശന’ത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. ഫിലിപ്പോസ് തത്തംപള്ളിയുടെ കവിതകൾ റെയിന്‍ ഈസ് കമിങ്, പാരലല്‍ ലൈന്‍സ്, ബേര്‍ഡ് വിത്ത് വിങ്സ് ഓഫ് ഫയര്‍ എന്നീ മൂന്ന് കവിതാസമാഹാരങ്ങളായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ചില സിനിമകൾക്കും നിരവധി കാസറ്റുകൾക്കും ഗാനരചന നിർവഹിച്ചിട്ടുമുണ്ട്.

താന്‍ തെരഞ്ഞെടുത്ത വഴികളിലൂടെ പുതുതലമുറയെ കൈപിടിച്ച് നയിക്കാൻ ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. കാഫ്ള ഇന്റർ നാഷനൽ റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യ ശിരോമണി അവാർഡ്, ഡോ.ബി.ആർ. അംബേദ്കർ സാഹിത്യ അക്കാദമിയുടെ സാഹിത്യ ശ്രീ അവാർഡ് എന്നിവ ലഭിച്ചു. സംസ്ഥാനതലത്തിൽ അമ്പതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ച് അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡും രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷന്റെ ഗുരുരത്ന പുരസ്കാരവും ഡോ. എ.പി.ജെ. അബ്ദുൽ കലാം അധ്യാപക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എസ്.കെ ഗ്ലോബല്‍ കലാ സാഹിത്യഫിലിം അക്കാദമിയുടെ ഈ വര്‍ഷത്തെ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിനും അര്‍ഹനായി.

2007 മുതൽ വിവിധ രാജ്യങ്ങളിൽ നടന്ന പത്തിലധികം ലോക കവി സമ്മേളനങ്ങളിൽ പങ്കെടുത്ത് കവിതകൾ അവതരിപ്പിച്ച് പുരസ്കാരങ്ങൾ നേടി. വേൾഡ് അക്കാദമി ഓഫ് ആർട്സ് ആൻഡ് കൾച്ചർ എന്ന സംഘടന 2018 ൽ ചൈനയിൽ നടത്തിയ ലോക കവി സമ്മേളനത്തിൽ ഓണററി ഡീലിറ്റ് നൽകി ആദരിച്ചിരുന്നു.

ഫിലിപ്പോസ് തത്തംപള്ളി 26 വർഷത്തെ അധ്യാപനരംഗത്തെ കർമനിരതമായ സേവനം പൂർത്തിയാക്കി സർവിസിൽ നിന്ന് വിരമിച്ചു. റാണിയാണ് ഭാര്യ. കവിത, കാവ്യ, കല എന്നിവരാണ് മക്കൾ.

Tags:    
News Summary - Philipose Thattampally, who shed light on the new generation, shines in the glow of awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.