അരൂർ: അരൂർ-തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ മേഖലയിലുള്ളവർ അനുഭവിക്കുന്ന ദുരിതയാത്രക്ക് ആശ്വാസമായി എറണാകുളം ജെട്ടിയിൽനിന്ന് അരൂക്കുറ്റി ബന്ധിപ്പിച്ച് ദീർഘദൂര ബോട്ട് സർവിസ് ആരംഭിക്കുന്നതിന് അനുമതി.
ഇതുസംബന്ധിച്ച് ദലീമ ജോജോ എം.എൽ.എ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അടിയന്തര സബ്മിഷൻ സമർപ്പിച്ചിരുന്നു. ഇതിൽ തുടർനടപടിയായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിൽ എറണാകുളം ജെട്ടിയിൽനിന്ന് തേവര, കുമ്പളം, അരൂക്കുറ്റി ബന്ധിപ്പിച്ച് സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ പുതിയ ബോട്ട് സർവിസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതായും എം.എൽ.എ പറഞ്ഞു.
ബോട്ട് സർവിസ് ആരംഭിക്കുന്നത് മൂലം അരൂരിൽനിന്ന് രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളിൽ എറണാകുളം മേഖലയിൽ ജോലി സംബന്ധമായും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കായി ദേശീയ പാതയിലെ ഗതാഗത തടസ്സം മൂലം ഉണ്ടാകുന്ന സമയനഷ്ടം കുറയ്ക്കാനാകും. ഈ ബോട്ട് സർവിസ് പരമാവധി ഉപയോഗപ്പെടുത്തി സർവിസ് ലാഭകരമാക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു. ബോട്ട് സർവിസ് ലാഭകരമാകുന്ന പക്ഷം കൂടുതൽ സർവിസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.