സംസ്ഥാന ജലഗതാഗതവകുപ്പും മുഹമ്മ പഞ്ചായത്തും പാതിരാമണല്‍ ദ്വീപില്‍ നടപ്പാക്കുന്ന ആംഫി തിയറ്ററിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കുന്നു
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിലൂടെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖകരമായ യാത്ര സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജലഗതാഗത വകുപ്പും മുഹമ്മ ഗ്രാമപഞ്ചായത്തും സംയുക്തമായി പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരി, ആംഫി തിയറ്റർ, 30 പാസഞ്ചർ ശേഷിയുള്ള സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പാതിരാമണൽ ദ്വീപിലെ ടൂറിസം പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മുഹമ്മ പഞ്ചായത്തിന് നല്ലൊരു വരുമാന സ്രോതസ്സായും ഈ സംരംഭം മാറും. ദ്വീപിന്‍റെ പാരിസ്ഥിതിക പ്രാധാന്യം നിലനിർത്തിയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
പാതിരാമണൽ ദ്വീപിലെ ആംഫി തിയറ്ററിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അരുൺ മോഹൻ, വൈസ് പ്രസിഡന്‍റ് നസീമ, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ബാബു, എൻ.ആർ. മോഹിത്ത്, മിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ലത, എൻ.റ്റി. റജി, ഗ്രാമപഞ്ചായത്ത് അംഗം പി.വി. കുഞ്ഞുമോൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു, മാറ്റ് പ്രോപ് കൊച്ചി സ്ട്രാറ്റജി ഡയറക്ടർ കിഷോർ മേനോൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ ആനന്ദ് സംപന്ത്, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി മഹീധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.