ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിന് കച്ചമുറുക്കി സ്ഥാനാർഥികൾ കളത്തിലിറങ്ങി തുടങ്ങി. ചെറുപാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരുമാണ് കളത്തിലിറങ്ങിയത്. ചിലയിടങ്ങളിൽ മുന്നണികളെ സമ്മർദത്തിലാക്കി സീറ്റ് കൈക്കലാക്കാനുള്ള അടവുനയമെന്ന നിലയിലും സ്ഥാനാർഥികളുണ്ട്. ബി.ജെ.പി പലയിടത്തും സ്ഥാനാർഥി നിർണയം നടത്തി ഭവനസന്ദർശനംവരെ തുടങ്ങി.
എസ്.ഡി.പി.ഐയും ഭവന സന്ദർശനം തുടങ്ങി. മാവേലിക്കര നിയോജക മണ്ഡലത്തിൽപെടുന്ന പഞ്ചായത്തുകളിലാണ് കൂടുതൽ സ്ഥാനാർഥികൾ ഇറങ്ങിയത്. സ്ഥാനാർഥികളെ കണ്ടുപിടിക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി മോഹികളുടെ തള്ളിക്കയറ്റം ചിലയിടങ്ങളിൽ കീറാമുട്ടിയാകുന്നു. സ്ഥാനാർഥി മോഹികളുടെ തള്ളിക്കയറ്റം ഏറ്റവും അനുഭവിക്കുന്നത് പതിവുപോലെ യു.ഡി.എഫാണ്.
പട്ടികജാതി സ്ത്രീ, പട്ടികജാതി, സ്ത്രീ സംവരണ വാർഡുകൾ നിശ്ചയിക്കപ്പെട്ടതോടെ ഭൂരിഭാഗം സംവരണ വാർഡുകളിലും സ്ഥാനാർഥികളെ ഒപ്പിക്കാൻ നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. വിജയസാധ്യതയുള്ളവരെ കണ്ണുവെച്ച് എന്തുപറഞ്ഞും പ്രലോഭിപ്പിച്ചും സ്ഥാനാർഥിയാക്കാനുള്ള തന്ത്രം പയറ്റുകയാണ്. മറുമുന്നണിയിലും എതിർപാർട്ടിയിലും ഉള്ളവരെ മറുകണ്ടംചാടിച്ച് സ്ഥാനാർഥികളാക്കുന്നതിനുള്ള നീക്കവും സജീവമാണ്. സ്ഥാനാർഥി ക്ഷാമമുള്ളയിടങ്ങളിൽ സി.പി.ഐയിലെ ചിലർ സി.പി.എമ്മിലെ പ്രവർത്തകരെയും അവരുടെ മക്കളെയും ഭാര്യമാരെയും ഒക്കെ തങ്ങളുടെ സ്ഥാനാർഥിയാക്കാൻ സമീപിക്കുന്നു. തിരിച്ചുള്ള ആരോപണങ്ങൾ സി.പി.ഐയിൽ നിന്നുമുണ്ടാകുന്നു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ല പഞ്ചായത്തിലും പുതിയ വാർഡുകളും ഡിവിഷനുകളും നിലവിൽ വന്നതോടെ സീറ്റ് വിഭജന ചർച്ചയിലാണ് മുന്നണികൾ. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ അതത് ഘടകകക്ഷികൾക്ക് നൽകുന്നതിനാണ് മുന്നണികൾ ശ്രമിക്കുന്നത്. കൂടാതെ പുതുതായി സൃഷ്ടിച്ച വാർഡുകൾ വീതംവെക്കുന്നതിൽ മുന്നണികളിൽ അഭിപ്രായ ഐക്യമായിട്ടില്ല. കായംകുളം നഗരസഭ രണ്ടാം വാർഡിൽ ലീഗിന്‍റെ നവാസ് മുണ്ടകത്തിൽ പ്രചാരണം തുടങ്ങി. 37ാം വാർഡിൽ കോൺഗ്രസിലെ പ്രമീള ബാബുരാജ് പ്രചാരണം തുടങ്ങി.
തൃക്കുന്നപ്പുഴയിൽ മുസ്ലിംലീഗ് സ്ഥാനാർഥി പ്രചാരണം തുടങ്ങി. ഈ സീറ്റ് യു.ഡി.എഫ് ലീഗിന് അനുവദിച്ചിട്ടില്ല. സീറ്റ് കൈക്കലാക്കുന്നതിനാണ് മുൻകൂട്ടി സ്ഥാനാർഥിയെ തീരുമാനിച്ച് പ്രചാരണം തുടങ്ങിയത്. ഇവിടെ ലീഗ് മത്സരിച്ച് വന്നിരുന്ന എല്ലാ വാർഡുകളും ഇത്തവണ വനിത സംവരണമായി. അതിനാലാണ് ജനറൽ വാർഡുകളിലൊന്ന് കൈക്കലാക്കാൻ ലീഗ് ഇവിടെ അടവുനയം സ്വീകരിച്ചിരിക്കുന്നത്. വള്ളിക്കുന്നത്ത് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫിസ് തുറന്നു. മണ്ണഞ്ചേരി പഞ്ചായത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു.
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷപദവി സംവരണ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം ചെയ്തു. ജില്ല പഞ്ചായത്ത് അധ്യക്ഷപദവി ഇത്തവണ ജനറൽ വിഭാഗത്തിലാണ് ഉൾപെടുന്നത്. നഗരസഭകളിൽ കായംകുളം പട്ടികജാതി വിഭാഗത്തിനും ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട് എന്നിവ വനിതകൾക്കും സംവരണം ചെയ്തിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണിക്കാവ് പട്ടികജാതി സ്ത്രീ സംവരണവും തൈക്കാട്ടുശേരി, ആര്യാട്, വെളിയനാട്, ചെങ്ങന്നൂർ എന്നിവ വനിത സംവരണവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.