രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായ കല്ലിമേൽ തേനീച്ചവളർത്തൽ കേന്ദ്രം
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ നൂറേക്കർ ജില്ല കൃഷിത്തോട്ടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കല്ലിമേൽ തേനീച്ചവളർത്തൽ കേന്ദ്രം ഹണി മ്യൂസിയമാകുന്നു. രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായി 2018 ലാണ് കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
ഏഴ് വർഷം പിന്നിടുമ്പോൾ തേൻമധുരമുള്ള വിജയകഥയായി ഇവിടം മാറി. സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമാണ ശുദ്ധീകരണ വിപണന കേന്ദ്രം കൂടിയായായ ഇവിടെ ദിവസം 25,000 രൂപവരെയാണ് വിറ്റുവരവ്. അമ്പതിനായിരം കിലോയിലധികം തേനാണ് കർഷകരിൽ നിന്നും ശേഖരിച്ച് സംസ്കരിച്ച് അമൃത് ഹണിയായി വിൽപന നടത്തിയത്. മൂന്ന് ഏക്കറിലായാണ് ഹോർട്ടികോർപ്പിന് കീഴിൽ കേന്ദ്രം പ്രവർത്തിക്കുന്നത്.
തേനീച്ചകളുടെ പ്രയോജനത്തെക്കുറിച്ച് അവബോധം നൽകുന്നതിന് ഒരുകോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് രണ്ടുകോടിയിലധികം രൂപ ചെലവഴിച്ചു. തേനീച്ചകളെ വളർത്തി തേൻ ഉൽപാദിപ്പിക്കുക, കർഷകരിൽ നിന്ന് തേൻ സംഭരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വിപണിയിൽ എത്തിക്കുക, കർഷകർക്ക് പരിശീലനം നൽകുക എന്നിങ്ങനെ പ്രധാനമായും മൂന്ന് രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
തേൻ വളർത്തൽ കേന്ദ്രത്തിൽ ഇരുന്നൂറോളം തേനീച്ചക്കൂടുകളുണ്ട്. ചെറുതേനീച്ചകളെയും ഇന്ത്യൻ തേനീച്ചകളെയുമാണ് ഇതിൽ പ്രധാനമായും വളർത്തുന്നത്. വർഷം രണ്ട് ടൺ തേൻ ഇവയിൽ നിന്നുമാത്രം ഉൽപ്പാദിപ്പിക്കുന്നുണ്ട്. കർഷകർ ഉൽപാദിപ്പിക്കുന്ന തേൻ സർക്കാർ നിശ്ചയിക്കുന്ന തുകക്ക് നേരിട്ട് സംഭരിക്കുന്നതിലൂടെ കർഷകർക്ക് ന്യായമായ വില ഇവിടെ ഉറപ്പാക്കാൻ കഴിയുന്നു.
സംഭരിക്കുന്ന തേൻ ശാസ്ത്രീയമായി സംസ്കരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം അമൃത് തേൻ എന്ന ബ്രാൻഡിലാണ് കുറഞ്ഞ വിലയിൽ വിൽക്കുന്നത്. 50 ഗ്രാം മുതലുള്ള അമൃത് ഹണി കാനുകൾ ലഭ്യമാണ്. ഒരു കിലോ തേനിന് 380 രൂപയാണ് വില. അഞ്ച് കിലോ തേൻ 1375 രൂപക്ക് അമൃത് ഹണി ഔട്ട് ലെറ്റിൽ നിന്ന് ലഭിക്കും.
ഹണി സോപ്പ് ഉൾെപ്പടെ തേനിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇരട്ടി മധുരം, നീല അമരി, വിവിധ തരം അരികൾ തുടങ്ങിയവയും ഇവിടെ വിൽപനക്കുണ്ട്. ഇവിടെ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40 ശതമാനം സബ്സിഡിയിൽ നൽകുന്നുണ്ട്. കൂടാതെ ബ്ലോക്ക് അടിസ്ഥാനത്തിൽ 30 കർഷകർക്ക് കൃഷി ഓഫീസറുടെ നിർദേശാനുസരണം പരിശീലനവും നൽകി വരുന്നു.
കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തേനീച്ചകളെ ഉൽപാദിപ്പിക്കുന്ന കർഷകരെ തെരഞ്ഞെടുത്ത് അവരിൽ നിന്നും തേനീച്ചകളെ സംഭരിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാൻ കഴിയുന്ന ഹണി മ്യൂസിയമായി കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രത്തെ മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ് സർക്കാറെന്ന് എം.എസ്. അരുൺ കുമാർ എം.എൽ.എ പറഞ്ഞു.
സംസ്ഥാനത്തെ 1500ൽ അധികം കർഷകർക്ക് ഇവിടെ നിന്ന് പരിശീലനം നൽകിയിട്ടുണ്ട്. പതിനായിരത്തിലധികം കർഷകർക്ക് സബ്സിഡിയായി തേനീച്ച കോളനികൾ നിർമിക്കുന്നതിന് സഹായം നൽകി. കർഷകർക്ക് തേനിന്റെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് സ്ഥാപിക്കാനുള്ള അനുമതിയും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തിനുള്ളിൽ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ഹോർട്ടികോർപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രയത്നത്തിന്റെ ഫലമായി ഇൻഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ പഴ വർഗങ്ങളുടെ രുചിയുള്ള തേനും മാവേലിക്കരയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉപകരണങ്ങളും ഹോർട്ടികോർപ് വികസിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.