ചാത്തനാട് ഓടയിൽ ജീവൻ പൊലിയുന്നത് ആദ്യം; നടുക്കംമാറാതെ നാട്ടുകാർ

ആലപ്പുഴ: ഓടയിൽ വീണ് യുവാവിന്‍റെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കം മാറാതെ നാട്ടുകാർ. ചാത്തനാട് മുനിസിപ്പൽ കോളനിയിലെ വീടിന് സമീപത്തുനിന്ന് 200 മീറ്റർ അകലെ കൈവരിയും മൂടിയുമില്ലാത്ത കാടൂമൂടിയ ഓടയിൽവീണാണ് മരപ്പണിക്കാരൻ മഹേഷ് (ബോബൻ -45) മരിച്ചത്. ചാത്തനാട് മുനിസിപ്പൽ കോളനി-കവിത ഐ.ടി.ഐ റോഡിലെ വളവിലെ മലിനജലം നിറഞ്ഞ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽനിന്ന് രാത്രി ഒമ്പതിനാണ് മഹേഷ് പുറത്തേക്കിറങ്ങിയത്. ഇതിനുശേഷം കാൽവഴുതി ഓടയിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം. പൊട്ടിപ്പൊളിഞ്ഞ വീതികുറഞ്ഞ വഴിയിൽ മറഞ്ഞിരുന്ന ‘അപകടം’ പ്രദേശത്ത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.

രാത്രി മുതൽ കാണാതായ ബോബനുവേണ്ടി വീട്ടുകാരും സുഹൃത്തുക്കളും നേരംപുലരും വരെ കാത്തിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണ വിവരം അറിഞ്ഞത്. വെള്ളിയാഴ്ചയും മഹേഷ് ജോലിക്കുപോയശേഷം വീട്ടിൽ എത്തിയിരുന്നു. അടുത്തിടെയുണ്ടായ അപകടത്തിൽ കാലിന് പൊട്ടലുണ്ടായി പ്ലാസ്റ്ററിട്ടിരുന്നു. ഇത് അഴിച്ചുമാറ്റിയതിന് പിന്നാലെ ജോലിയിൽ സജീവമായതോടെയാണ് മരണം കവർന്നത്. ഓടക്ക് മുകളിൽ പലയിടത്തും സ്ലാബും കൈവരിയുമില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ചിലയിടത്ത് സ്വകാര്യവ്യക്തികൾ പണംമുടക്കി കോൺക്രീറ്റ് സ്ലാബ് ഇട്ടിട്ടുണ്ട്. ബാക്കിയുള്ള സ്ഥലം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. മഴക്കാലത്ത് റോഡിനോട് ചേർന്ന് കാട് മൂടിയതിനാൽ വാഹനയാത്രികർക്ക് ഓട തിരിച്ചറിയാനാകാത്ത സ്ഥിതിയുണ്ട്. 

Tags:    
News Summary - First death in Chathanadu river; locals remain unmoved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.