മണ്ണഞ്ചേരി: മരണത്തോട് മുഖാമുഖം കണ്ട ഷിബുവിന് ജീവൻ തിരിച്ച് കിട്ടിയെങ്കിലും അപകടത്തിന്റെ നടുക്കത്തിൽ നിന്ന് മോചിതനായിട്ടില്ല. മരണത്തിനും ജീവിതത്തിനുമിടയിൽ നിന്ന് കരക്ക് എത്തിയ ഷിബുവിന് രാവിലെ നടന്നത് ഓർക്കുമ്പോൾ ശരീരമാകെ തളരുന്നത് പോലെ തോന്നും. പതിവ് പോലെ പുലർച്ചെ വീട്ടിൽ നിന്ന് കക്ക വാരാൻ പോയതാണ് മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കരിമുറ്റത്ത് പി. ഷിബു (48). അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും പെട്ട് വള്ളം മുങ്ങി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പൊന്നാട് കിഴക്ക് ദേശീയ ജലപാതക്ക് കിഴക്ക് ഭാഗത്തായിരുന്നു അപകടം.
വേമ്പനാട്ട് കായലിന്റെ ആഴങ്ങളിലേക്ക് വള്ളം മെല്ലെ ആഴ്ന്ന് തുടങ്ങിയത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഷിബുവിന് കഴിഞ്ഞുള്ളൂ. അതുവഴി കടന്ന് പോയ ഹൗസ് ബോട്ടുകളോട് അടക്കം സഹായം അഭ്യർഥിച്ചെങ്കിലും ആർക്കും തന്റെ നിസ്സഹായവസ്ഥ മനസ്സിലായില്ല. പ്രതികൂല കാലാവസ്ഥയിൽ ഷിബു വെള്ളത്തിൽ മുങ്ങിത്താഴുന്നത് ആർക്കും കാണാനായില്ല. തുടർന്ന് അതിലെ കടന്നുപോയ ഹൗസ് ബോട്ടിൽ തൂങ്ങി അകത്ത് കയറിയാണ് ഷിബു രക്ഷപ്പെട്ടത്. എന്നാൽ ജീവൻ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലും തന്റെ ജീവനോപാധി നഷ്ടപ്പെട്ടതിന്റെ കടുത്ത വേദനയിലാണ് ഷിബു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.