ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹകരണ-എക്സൈസ് മന്ത്രി എം.ലിജുവും തോട്ടപ്പള്ളി സ്പില്‍വെ പ്രദേശം സന്ദര്‍ശിക്കുന്നു
അമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ സ്പില്‍വെ ഷട്ടറുകളില്‍ അടിഞ്ഞുകൂടി നീരൊഴുക്കിന് തടസമായ മാലിന്യം നീക്കം ചെയ്യാന്‍ നടപടികളായി. എക്സൈസ് സഹകരണ മന്ത്രി എം. ലിജു രാവിലെ തോട്ടപ്പള്ളി സന്ദര്‍ശിച്ച ശേഷം ഇറിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.
ഒഴുക്കില്‍പ്പെട്ടെത്തുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളും തടിയും മുളകളും തോട്ടപ്പള്ളി സ്പില്‍വെ ഷട്ടറുകളിലും താൽക്കാലിക ഇരുമ്പ് പാലത്തിലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. ഇത് ചിത്രം ഉള്‍പ്പെടെ മാധ്യമം വാര്‍ത്ത ചെയ്തിരുന്നു. മന്ത്രിയുടെ ഇടപെടലിൽ ഹിറ്റാച്ചി കൊണ്ട് സ്പില്‍വെ ഷട്ടറുകളില്‍ അടിഞ്ഞ്കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. മാലിന്യം അടിയുന്നതനുസരിച്ച് നീക്കം ചെയ്യാനുള്ള നടപടികളുമായി.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തോട്ടപ്പള്ളി കനാലിന് കുറുകെയുള്ള പാലത്തിന്‍റെ തൂണുകളുടെ നിര്‍മാണം നടന്നുവരുകയാണ്. ഇതിനുള്ള സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തൊഴിലാളികള്‍ക്ക് കടന്നുപോകുന്നതിനുമായി താൽക്കാലിക ഇരുമ്പ് പാലം നിര്‍മിച്ചിരുന്നു. ഷട്ടറുകളില്‍ നിന്നും തളളിവിടുന്ന മാലിന്യം പാലത്തില്‍ തടഞ്ഞുനിന്നതും നീരൊഴുക്കിന് തടസമായിരുന്നു. പാലത്തിന്‍റെ ഒരു ഭാഗം പൊളിച്ചു നീക്കി കെട്ടിക്കിടന്ന മാലിന്യം ഒഴുക്കി വിട്ടു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിന് ശേഷം കൂറ്റൻ ബാർജുപയോഗിച്ചാണ് ഇരുമ്പ് നടപ്പാത നീക്കം ചെയ്തത്. ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെത്തിയ കിഴക്കൻ വെള്ളം നേരിയ തോതിൽ ഒഴുകാൻ തുടങ്ങി. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളില്‍ 39 എണ്ണവും ദിവസങ്ങൾക്ക് മുമ്പ് തുറന്നിരുന്നു. എന്നാൽ, ഷട്ടറുകളിൽ മാലിന്യം അടിഞ്ഞതോടെയാണ് ഒഴുക്ക് തടസ്സപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കുട്ടനാട് എം.എൽ.എ റെജി ചെറിയാനും, ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനും തോട്ടപ്പള്ളി സ്പില്‍വെയും പൊഴിപ്രദേശവും സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.