പെർമിറ്റില്ലാതെ ഓടിയ സ്വകാര്യബസ് പിന്തുടർന്ന് പിടികൂടി

ആലപ്പുഴ: പെർമിറ്റില്ലാതെ അപകടയാത്ര നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹനവകുപ്പ് പിന്തുടർന്ന് പിടികൂടി. കൈകാണിച്ചിട്ടും നിർത്താതെ ഡ്രൈവർ മാറി യാത്ര തുടർന്ന ബസ് ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.20ന് നൂറനാട് പാറയിൽ ജങ്ഷന് സമീപമായിരുന്നു നാടകീയ സംഭവം. കായംകുളം-അടൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് പെർമിറ്റ് ഇല്ലാതെ ഓടുന്നതറിഞ്ഞ് പിടികൂടാൻ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. യാത്രക്കാരുമായി എത്തിയ ബസിന് കൈകാണിച്ചെങ്കിലും ഡ്രൈവർ നിർത്താതെ അതിവേഗത്തിൽ മുന്നോട്ടുപോയി. പിന്നാലെ ഉദ്യോഗസ്ഥരും. 250 മീറ്ററിലധികം അതിവേഗത്തിൽ കുതിച്ച ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിയോടി. ഇതിനിടെ, മറ്റൊരു ജീവനക്കാരൻ ബസുമായി വീണ്ടും മുന്നോട്ട് കുതിച്ചു. അപകടയാത്ര തടയാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വട്ടമിട്ട് നിർത്തിയാണ് ബസ് തടഞ്ഞത്. സംഭവത്തിൽ ആശങ്കയിലായ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടശേഷമാണ് നടപടിയെടുത്തത്. ആദ്യം ബസ് ഓടിച്ച ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ചശേഷം എം.വി.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തു. പെർമിറ്റ് ഇല്ലാത്തതിന് 10,500 രൂപ ബസിന് പിഴയും ഈടാക്കി. കഴിഞ്ഞ ദിവസവും മത്സരയോട്ടം നടത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എ.എം.വി.ഐമാരായ സജു പി. ചന്ദ്രൻ, സുനിൽകുമാർ, ഡ്രൈവർ അനൂപ് എന്നിവരുടെ സംഘമാണ് ബസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.