സി.ഡി.എസ് തെരഞ്ഞെടുപ്പ്: അംഗങ്ങൾ വിട്ടുനിൽക്കാൻ സി.പി.എം നിർദേശം

അമ്പലപ്പുഴ: തെരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് അംഗങ്ങൾ സി.ഡി.എസ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകിയത് വിവാദമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിയിൽപെട്ട രണ്ട് വനിത അംഗങ്ങൾക്കാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. ഈ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ് എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി തർക്കത്തിലാണ്‌. നിലവിലെ സി.ഡി.എസ് ചെയർപേഴ്സനെ വീണ്ടും തെരഞ്ഞെടുക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനെ എതിർത്ത ഹാരിസ് വാർഡിൽ നടന്ന എ.ഡി.എസ് തെരഞ്ഞെടുപ്പിൽ സമാന്തര പാനൽ അവതരിപ്പിച്ച് ഈ വനിത നേതാവിനെ പരാജയപ്പെടുത്തിയിരുന്നു. പാർട്ടി അവതരിപ്പിച്ച 11 അംഗ പാനലിൽ മൂന്നുപേർ മാത്രമാണ് വിജയിച്ചത്. ഇവരെല്ലാം ഹാരിസിന്‍റെ അനുഭാവികളായാണ് അറിയപ്പെടുന്നത്. ഇതിലെ രണ്ട് അംഗങ്ങൾ എ.ഡി.എസ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്. പരാജയപ്പെട്ട വനിത നേതാവിനെ എ.ഡി.എസിൽ തിരുകിക്കയറ്റാനാണ് ഈ നീക്കമെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.