പി.എം.എ. സലാം, സാദിഖലി തങ്ങൾ
മലപ്പുറം: മൂന്നു തവണ വ്യവസ്ഥയിൽ നിയന്ത്രണം കർശനമാക്കി മുസ്‍ലിം ലീഗ്. ഇളവ് വ്യാപകമായി ദുരുപയോഗംചെയ്തെന്ന വിലയിരുത്തലിലാണ് നടപടി. ഇളവ് നേടി സ്ഥാനാർഥിയാകണമെങ്കിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രത്യേകാനുമതി വാങ്ങണം.
മൂന്നു തവണ ജനപ്രതിനിധിയായവർ മത്സരിക്കാൻ പാടില്ലെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കഴിഞ്ഞ തവണ മാറിനിന്നവർക്ക് അനിവാര്യഘട്ടത്തിൽ ഇളവ് നൽകാൻ ബന്ധപ്പെട്ട കമ്മിറ്റിക്ക് സംസ്ഥാന പ്രസിഡന്റിനോട് ശിപാർശ ചെയ്യാമെന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്. നിബന്ധനകളിൽ ഇളവ് പ്രതീക്ഷിച്ച് ചിലയിടങ്ങളിലെങ്കിലും സ്ഥാനാർഥികൾ രംഗപ്രവേശനംചെയ്യുകയും ചിലർ സ്വയം പോസ്റ്ററുകൾ ഇറക്കുകയും ചെയ്തതായി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മാനദണ്ഡങ്ങൾ വകവെക്കാതെ സ്വയം സ്ഥാനാർഥികളായവരും അവരെ സഹായിക്കുന്നവരും പാർട്ടിവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. ഇത്തരമാൾക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകാൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ നടപ്പാക്കിയ ടേം വ്യവസ്ഥ അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പി.എം.എ. സലാം വ്യക്തമാക്കുന്നു.
അതേസമയം, കോർപറേഷൻ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യു. പോക്കർ പാർട്ടി വിട്ടു. മുസ്‍ലിം ലീഗുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോർപറേഷനിൽ നല്ലളം വാർഡിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് യു.പി. പോക്കറിന്‍റെ രാജി. ഇവിടെ മത്സരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി സീറ്റ് അനുവദിച്ചിരുന്നില്ല.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ടവരോടും അവശ-ദുർബല ജനവിഭാഗങ്ങളോടും കാണിക്കുന്ന ഉദാരപൂർണമായ സമീപനവും അവർക്ക് നൽകുന്ന പരിരക്ഷയും മാതൃകാപരമാണെന്ന് മനസ്സിലാക്കിയാണ് സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പോക്കർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു ടിക്കറ്റിൽ മത്സരിക്കുന്നില്ലെന്നും പോക്കർ വ്യക്തമാക്കി. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.