കുണിയ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകൾ ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂര്‍വികരായ മഹാന്മാര്‍ സ്ഥാപിച്ച പ്രസ്ഥാനമാണിത്. ഇതിനെ ഇകഴ്ത്താനോ വിള്ളല്‍ വീഴ്ത്താനോ ആരും ശ്രമിക്കരുത്. ഈ സംഘടനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകള്‍ക്ക് കഴിയണം. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റണം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല, സംഘടനക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ബോധത്തോടെയാണ് പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ കളങ്കമുണ്ടാവരുത്. ഓരോ പ്രവര്‍ത്തനത്തിലും ആത്മാർഥത വേണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എ.വി അബ്ദുറഹ്‌മാന്‍ മുസ്‍ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ. അബ്ദുല്‍ ബാഖി സംസാരിച്ചു. 33 പേര്‍ക്ക് ഇസ്തിഖാമ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്), കുടക് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (ജംഇയ്യതുല്‍ മുഅല്ലിമീന്‍), യു. മുഹമ്മദ് ശാഫി ചെമ്മാട് (സുന്നി മഹല്ല് ഫെഡറേഷന്‍), സുലൈമാന്‍ ദാരിമി ഏലംകുളം (ജംഇയ്യതുല്‍ ഖുത്വബാഅ്), സി.കെ. മൊയ്തീന്‍ ഫൈസി (ജംഇയ്യതുല്‍ മുദരിസീന്‍), പുത്തനഴി മൊയ്തീന്‍ ഫൈസി (മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍) കെ.എച്ച്. കോട്ടപ്പുഴ (ജംഇയ്യതുല്‍ മുഫത്തിശീന്‍), ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് (സുന്നി യുവജന സംഘം), ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് (എസ്.കെ.എസ്.എസ്.എഫ്), ശാഹുല്‍ ഹമീദ് മേല്‍മുറി (സമസ്ത എംപ്ലോയീസ് അസോസിയേഷന്‍), കെ.എം. കുട്ടി ഫൈസി (സമസ്ത ഇന്റര്‍നാഷനല്‍ കൗണ്‍സില്‍), ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍ (സമസ്ത പ്രവാസി സെല്‍), കെ.ടി. കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം (സമസ്ത ലീഗല്‍ സെല്‍), അലി ഉനൈസ് തങ്ങള്‍ ജമലുല്ലൈലി (സുന്നി ബാലവേദി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.