വിമർശനങ്ങളിൽ വഴങ്ങി നേതൃത്വം; ‘സെക്രട്ടേറിയറ്റ് രേഖ’ക്ക് സംസ്ഥാന കമ്മിറ്റിയിൽ തിരുത്ത്
തിരുവനന്തപുരം: വിശാല സംസ്ഥാന കമ്മിറ്റിക്കായി സി.പി.എം സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് തെറ്റുതിരുത്തൽ രേഖക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനമുയർന്നതിന് പിന്നാലെ തിരുത്തലിന് സന്നദ്ധമായി നേതൃത്വം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ വിമർശനങ്ങളും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വീഴ്ചകളും യോഗത്തിൽ ഉയർന്ന സ്വയം വിമർശനങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് കരട് രേഖ പരിഷ്കരിക്കുക.
എങ്ങും തൊടാതെയും വീഴ്ചകൾ പരാമർശിക്കാതെയും പ്രവർത്തന റിപ്പോർട്ട് മാതൃകയിലെ കരട് രേഖയുമായി മുന്നോട്ടുപോകാനാകില്ലെന്ന കടുത്ത അഭിപ്രായങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റിയിലുയർന്നത്. തെറ്റ് എന്താണെന്ന് ചൂണ്ടിക്കാട്ടാതെ പാർട്ടി എങ്ങനെ തിരുത്തുമെന്നും ചോദ്യമുയർന്നു. ചർച്ചകളെ ക്രിയാത്മകമായി കാണുന്നുവെന്ന് പ്രതികരിച്ച സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പൊതുമധ്യത്തിലുള്ളതുകൊണ്ടാണ് കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിശദീകരിച്ചത്. വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉൾക്കൊള്ളുന്നു. ഇതനുസരിച്ച് പരിഷ്കരിച്ച രേഖയാകും വിശാല സമിതിയുടെ പരിഗണനക്കെത്തുക. ഒപ്പം സംഘടനാപരമായ വീഴ്ചകളും ഭരണപരമായ വീഴ്ചകളും ഉൾപ്പെടുത്തും. കരട് റിപ്പോർട്ടിൽ തിരുത്തുണ്ടാകുമോ എന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് ‘റിപ്പോർട്ട് അതേപടിയാണെങ്കിൽ പിന്നെ കരട് എന്ന് പറയാനാകുമോ’ എന്ന എം.വി ഗോവിന്ദന്‍റെ മറുചോദ്യത്തിൽ നിന്ന് കാര്യങ്ങൾ വ്യക്തം.
പ്രചാരണം മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായി. ഇതിലൂടെ കോൺഗ്രസിന്റെ നയങ്ങളെ രാഷ്ട്രീയമായി തുറന്നുകാട്ടുന്നതിൽ പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന മേൽകൈ നഷ്ടപ്പെട്ടുവെന്നുമായിരുന്നു കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ പ്രധാന വിമർശനം. പാർട്ടി നേതാക്കളുടെയും കേഡർമാരുടെയും വിഭാഗത്തിനിടയിൽ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി എന്നിവ പാർട്ടിയുടെ പ്രതിഛായയെ ബാധിച്ചു എന്നതടക്കം രൂക്ഷ വിമർശനങ്ങളും റിപ്പോർട്ടിലുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ പരിശോധിച്ചും സ്വയം വിമർശനപരമായി കാര്യങ്ങൾ ഉൾക്കൊണ്ടും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെയും രാഷ്ട്രീയ വ്യക്തതയോടെയും സംഘടനാപരമായ കരുത്തോടെയും പാർട്ടിക്ക് മുന്നോട്ടുപോകുന്നതിന് തെരഞ്ഞെടുപ്പ് പരാജയവും കഴിഞ്ഞ സർക്കാറിന്റെ കാലത്തുണ്ടായ പ്രശ്നങ്ങളുമടക്കം സ്വയം വിമർശനപരമായി പരിശോധിക്കും-ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.