പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി കത്ത്; സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ
തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇ.ഡിയുടെ കത്ത് സർക്കാറിനെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാൾ. ഇ.ഡി സ്വീകരിക്കുന്ന നിയമ തന്ത്രം സങ്കീർണവും സംസ്ഥാന സർക്കാരിന് രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്.
ഇ.ഡി റിപ്പോർട്ട് പ്രകാരം കേസെടുത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രതിപക്ഷ നേതാവിനെ വേട്ടയാടുന്നുവെന്ന് ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കും. കേന്ദ്ര- സംസ്ഥാന അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നിലെന്ന പ്രചാരണവുമുണ്ടാകും. മുഖ്യമന്ത്രി ഡൽഹിയിൽ ആഭ്യന്തര മന്ത്രിയെ കണ്ടതിന്റെ പിറ്റേന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ ഇ.ഡി-വി.ഡി സഖ്യനീക്കമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മുമ്പ് പ്രതിപക്ഷത്തിരിക്കുമ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യം മറ്റൊന്നാണ്.
അതേസമയം, സർക്കാർ കേസെടുക്കാതിരിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക ബി.ജെ.പി ആയിരിക്കും. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയെന്നാകും ബി.ജെ.പി പ്രചാരണം. അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർത്തും. കേസിൽ കോടതി ഇടപെട്ട് അന്വേഷണം നിർദേശിച്ചാലും സർക്കാരിന് നാണക്കേടാകും. ഇങ്ങനെ പലവിധത്തിലാണ് ഇക്കാര്യം സർക്കാരിന് പ്രഹരമാകാൻ സാധ്യതയുള്ളത്.
മാസപ്പടി കേസ് സി.ബി.ഐ അന്വേഷിക്കണം -മാത്യു കുഴൽനാടൻ
കോട്ടയം: സി.എം.ആർ.എൽ മാസപ്പടി കേസിൽ സംസ്ഥാന വിജിലൻസോ സി.ബി.ഐയോ അന്വേഷണം നടത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കേസിൽ യഥാർഥ പ്രതി പിണറായി തന്നെയാണെന്ന് താൻ തുടക്കം മുതൽ പറഞ്ഞിരുന്നു. കേസിലുണ്ടായ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ട്. പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു.
തന്‍റെ വഴി തെറ്റിപ്പോയെന്ന് പറഞ്ഞവരുണ്ട്. മൂന്നു വർഷം മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളത്തിൽ കുഴൽനാടൻ പറഞ്ഞു. മാസപ്പടി കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് താൻ ആവർത്തിച്ച് പറഞ്ഞിരുന്നു. സംസ്ഥാന വിജിലൻസിനോ സി.ബി.ഐക്കോ മാത്രമാണ് അഴിമതി നിരോധന പ്രകാരമുള്ള കേസ് അന്വേഷിക്കാൻ സാധിക്കുക. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിലാണ് പിണറായി പ്രതിയാകുന്നത് -മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
പിണറായി സ്ഥാനമൊഴിയണം -ബി.ജെ.പി
ആലപ്പുഴ: സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ എം.എൽ.എ പദവിയും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണത്തിന് വിധേയനായതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള ധാർമികത പിണറായി വിജയനില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിണറായി വിജയനും മകൾക്കും മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണം. നിയമത്തിന് വിധേയമായി കേസെടുത്തില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.