തിരൂർ: മുസ്‍ലിം ലീഗ് നേതാവായിരുന്ന നാഷനൽ ബാവ ഹാജിയുടെ പേരിൽ പൊറ്റത്തപ്പടിയിലുള്ള നഗരസഭ ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചുനീക്കിയെതിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ. ലീഗ് നേതാവിന്റെ സ്മാരകമായി തിരൂർ-ബി.പി അങ്ങാടി റോഡിൽ പൊറ്റത്തപ്പടിയിലെ ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചുനീക്കിയിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
കെട്ടിട ഉടമയുടെ താൽപര്യങ്ങൾക്കായാണ് ലീഗ് ഭരണസമിതിയുടെ അനുവാദത്തോടെ നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചത്. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഷെഡ് പൊളിക്കും മുമ്പ് പുതിയത് നിർമിച്ചിട്ടില്ല. പൊതുജനം പൊരിവെയിലത്താണ് ബസ് കാത്തുനിൽക്കുന്നത്.
മുമ്പ് പൂങ്ങോട്ടുംകുളത്ത് സ്ഥാപിച്ച നാഷനൽ ബാവ ഹാജിയുടെ പേരിലെ ബസ് വെയ്റ്റിങ് ഷെഡ് കെട്ടിട ഉടമകൾ പൊളിച്ചപ്പോൾ അന്നത്തെ എൽ.ഡി.എഫ് കൗൺസിൽ കർക്കശ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ലീഗ് നേതാവിന്റെ സ്മാരകത്തോട് നീതി പുലർത്താതെ കടുത്ത അനാദരവാണ് മുസ്‍ലിം ലീഗും നഗരസഭ ഭരണ നേതൃത്വവും പുലർത്തുന്നത്.
നഗരസഭയിലെ ലൈഫ് പദ്ധതിയിൽ അനധികൃതമായി ആനുകൂല്യം കൈപറ്റിയവരെയും കുടുംബശ്രീ ഫണ്ട് തട്ടിയവരെയും യു.ഡി.എഫ് ഭരണ നേതൃത്വം സംരക്ഷിക്കുകയാണെന്നും തിരൂർ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് ആരോപിച്ചു.
ജില്ല ആശുപത്രിയിലേക്കുള്ള നഗരസഭ റോഡിന്റെ ശോച്യാവസ്ഥ ഭരണസമിതി കണ്ടഭാവം നടിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ നടപടിയെടുക്കാത്തപക്ഷം പ്രതിഷേധ പരിപാടികൾക്ക് പ്രതിപക്ഷം നേതൃത്വം നൽകുമെന്നും ഇവർ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ വി. നന്ദൻ, സി. നജീബുദ്ദീൻ, അനിത കല്ലേരി, എസ്. ഷബീറലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.