കോഴിക്കോട്: ചിൽ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കുന്നു. ലാഭകരമല്ല എന്ന പേരിലാണ് ന ടപടിയെങ്കിലും ശബരിമല സീസൺ പ്രമാണിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കൽ-പമ്പ സർ വിസിന് ഉപയോഗിക്കുമെന്നാണ് സൂചന. ഇതിെൻറ ഭാഗമായി ചിൽ ബസുകൾക്ക് ഓൺലൈൻ റിസർവേഷൻ നിർത്തി. കോർപറേഷെൻറ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ടോമിൻ തച്ചങ്കരി എം. ഡിയായിരിക്കെയാണ് കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകൾ ചിൽ ബസുകൾ എന്ന പേരിൽ സർവിസ് തുടങ്ങിയത്. പ്രതിദിനം ശരാശരി മുപ്പതിനായിരം രൂപ വരുമാനം ലഭിക്കുന്ന ഈ സർവിസുകൾ ഇതുവരെ ഒരു തവണപോലും മുടങ്ങിയിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്കാണ് ആദ്യം തുടങ്ങിയത്. കൊല്ലം, ആലപ്പുഴ വഴിയും കൊട്ടാരക്കര, കോട്ടയം വഴിയും സർവിസ് ഉണ്ട്. പിന്നീട് എറണാകുളത്തുനിന്ന് നെടുമ്പാശ്ശേരി, തൃശൂർ വഴി കോഴിക്കോട്ടേക്കും സർവിസ് തുടങ്ങി. കോഴിക്കോട്-പാലക്കാട്, എറണാകുളം-പാലക്കാട് റൂട്ടുകളിലും സർവിസ് ഉണ്ട്. ഡിപ്പോകളിൽ കിടക്കുന്ന പഴയ എ.സി ബസുകൾ നന്നാക്കി ശബരിമലക്ക് നിയോഗിക്കാനാണ് ആദ്യം നിർദേശിച്ചത്. എന്നാൽ, ഇവ നന്നാക്കി ഇറക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടു.
ഇതോടെയാണ് ചിൽ ബസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇവ പിൻവലിച്ചാൽ കോർപറേഷെൻറ വരുമാനം ഇനിയും കുറയുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നേരേത്ത ദീർഘദൂര ഫാസ്റ്റുകൾ ചെയിൻ സർവിസ് ആക്കിയതോടെ വരുമാനത്തിൽ കുറവുണ്ടായിരുന്നു. 45 ദിവസത്തോളം നിരത്തിൽനിന്ന് മാറിനിന്നശേഷം വീണ്ടും ആരംഭിച്ചാലും പഴയപോലെ യാത്രക്കാരെ കിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.