കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കിയ ട്രാവല്‍ കാര്‍ഡുകള്‍ക്ക് ക്ഷാമം. മിക്ക യൂനിറ്റുകളിലും ആവശ്യമായ കാര്‍ഡുകള്‍ ലഭിക്കാതായിട്ട് ആഴ്ചകളായിട്ടും പുതിയവ അച്ചടിച്ചിട്ടില്ല. ഇതിനാല്‍ കാര്‍ഡ് നടപ്പാക്കിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച സ്ഥിരം യാത്രക്കാര്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഏറ്റവും ആവശ്യക്കാരുള്ള 1000, 1500 കാര്‍ഡുകള്‍ മിക്ക യൂനിറ്റുകളിലും തീര്‍ന്ന നിലയിലാണ്.
പുതിയ കാര്‍ഡുകള്‍ അടിക്കാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റാത്തതിനാല്‍ പദ്ധതി തുടരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇതിനകം 6500 കാര്‍ഡുകളാണ് കോര്‍പറേഷന്‍ അടിച്ചത്. 1000 രൂപയുടെ 3000, 1500-മൂവായിരം, 3000-ആയിരം, 5000- അഞ്ഞൂറ് എന്നിങ്ങനെയാണ് ഇത്. ഓരോ കാര്‍ഡിനും 20.54 രൂപ എന്ന തോതില്‍ മൊത്തം 1,33,510 രൂപയാണ് കോര്‍പറേഷന്‍ ചെലവഴിച്ചത്. ജനുവരി ഒന്ന് മുതല്‍ ഡിപ്പോകള്‍ വഴി വിതരണം തുടങ്ങിയ കാര്‍ഡുകള്‍ ഓരോ മാസം ഉപയോഗിക്കാവുന്ന രീതിയിലാണ്. സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസം 250 രൂപയോളം ലാഭമുണ്ടാകുന്നതാണ് പദ്ധതി.
ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തലെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് കാര്‍ഡുകള്‍ ഇറക്കാന്‍ വൈകുന്നത്. 1000, 1500 കാര്‍ഡുകളുടെ കാര്യത്തില്‍ മാത്രം ഇത്രയും പരിമിതമായ കാര്‍ഡുകള്‍ ഇറക്കിയിട്ടും 10 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി നേരിട്ട് നേടിയത്. സ്മാര്‍ട്ട് കാര്‍ഡുകളായി കാര്‍ഡുകള്‍ മാറ്റണമെന്ന് ഡിപ്പോകളും യൂനിയനകളും ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഓരോ മാസത്തേക്കും പുതിയ കാര്‍ഡുകള്‍ ഇറക്കുമ്പോള്‍ കാര്‍ഡ് വഴി നേടുന്ന ലാഭം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു. ഓരോ കാര്‍ഡിനും 20.54 രൂപ ഓരോ മാസവും കെ.എസ്.ആര്‍.ടി. സി ചെലവഴിക്കേണ്ടിവരും. റീചാര്‍ജ് ചെയ്യാവുന്ന രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കണമെന്നാണ് ആവശ്യം.
അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓരോ യൂനിറ്റുകളില്‍നിന്നും ആവശ്യം ഉയര്‍ന്നപ്രകാരം മാത്രം പുതിയ കാര്‍ഡുകള്‍ അടിക്കാനാണ് നിര്‍ദേശം. 1000-2470 എണ്ണം, 1500-2095, 3000-1025, 5000-160 എന്നിങ്ങനെയാണ് പുതിയതായി അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയത്. പല ഡിപ്പോകളിലും യാത്രക്കാര്‍ ദിവസങ്ങളായി കാര്‍ഡുകള്‍ക്കുവേണ്ടി കയറിയിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.